ചെന്നൈ: ഓൺലൈൻ ക്ലാസിൽ തോർത്ത് മുണ്ട് മാത്രമുടുത്ത് ക്ലാസെടുക്കുകയും, പെൺകുട്ടികളോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തതിന് ചെന്നൈയിലെ സ്വകാര്യ സ്കൂൾ അധ്യാപകനെതിരെ കുറ്റപത്രം. ചെന്നൈയിലെ പോക്സോ കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. സ്കൂളിലെ കൊമേഴ്സ് അധ്യാപകനായ രാജഗോപാലിനെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മോഡൽ കൂടിയായ പൂർവവിദ്യാർഥി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതോടെയാണു കൊമേഴ്സ് അധ്യാപകനായ രാജഗോപാലിന്റെ ക്രൂരതകൾ വെളിച്ചത്തായത്.
പെൺകുട്ടികൾ ഏറെയുള്ള ഓൺലൈൻ ക്ലാസിൽ കുളിമുറിയിൽ നിന്ന് ഇറങ്ങിവന്നത് പോലെ തോർത്ത് മാത്രമുടുത്ത് പ്രത്യക്ഷപ്പെടുക, ലൈംഗിക ചുവയോടെ സംസാരിക്കുക, ശരീരവർണന നടത്തുക തുടങ്ങിയ ആരോപണങ്ങളാണു വിദ്യാർത്ഥികൾ ഉന്നയിച്ചത്. ഏഴ് വിദ്യാർത്ഥികൾ പോലീസിന് മുൻപാകെ മൊഴി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ, സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗുണ്ടാ ആക്ട് ചുമത്തിയതിനാൽ ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. നിലവിൽ പുഴൽ സെൻട്രൽ ജയിലിൽ തടവിലുള്ള രാജഗോപാലിന് വിചാരണ പൂർത്തിയാക്കാതെ പുറത്തിറങ്ങാൻ കഴിയില്ല.
Comments