ന്യൂഡൽഹി: ഡൽഹിയിൽ ജനങ്ങൾ നോക്കി നിൽക്കെ യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. ദ്വാരകയിലാണ് സംഭവം. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. 30കാരിയായ വിഭ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ദീപക്കിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. നാട്ടുകാർ മർദ്ദിച്ചാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.
മർദ്ദനമേറ്റ ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വഴിയരികിൽ നിൽക്കുകയായിരുന്ന യുവതിയെ യുവാവ് ഓടിച്ചിട്ട് പടിച്ചുനിർത്തി കഴുത്തറുക്കുകയായിരുന്നു. കൈയ്യിൽ ബാഗുമായാണ് ദീപക് യുവതിയുടെ അടുത്തേയ്‌ക്ക് എത്തിയത്. ഇയാളെ കണ്ടതോടെ വിഭ ഒഴിഞ്ഞുമാറാൻ ശ്രമിച്ചിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നുമുണ്ട്.
യുവതി വടിയുമായി യുവാവിനെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കീഴ്‌പ്പെടുത്തി. പരിക്കേറ്റ വിഭയെ ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട യുവതിയും ഭർത്താവും പച്ചക്കറിക്കട നടത്തുകയാണ്. കഴിഞ്ഞ ദിവസം പ്രതിയുമായി വിഭ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
യുവാവിനെ പിടികൂടുന്നതിനിടെ പോലീസുകാർക്കും നാട്ടുകാരുടെ രോഷപ്രകടനത്തിൽ പരിക്കേറ്റു. വാഹനത്തിന്റെ ചില്ല് പൊട്ടുകയും ചെയ്തു. പോലീസിന്റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിന് അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Comments