തിരുവനന്തപുരം : കേരള സർവ്വകലാശാലയിലെ അദ്ധ്യാപക നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു.നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ഉത്തരവ്. അദ്ധ്യാാപക നിയമനത്തിൽ സംവരണം കണക്കാക്കിയ രീതിയിൽ തെറ്റില്ലെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി.സർക്കാരും കേരള സർവകലാശാലയും നൽകിയ അപ്പീലിലാണ് പുതിയ ഉത്തരവ്.
കേരള സർവ്വകലാശാലയിലെ വിവിധ വകുപ്പുകളിലായി പ്രൊഫസർ, അസി. പ്രൊഫസർ തസ്തികയിലുണ്ടായിരുന്ന 105 ഒഴിവുകൾ ഒരുമിച്ചു പരിഗണിച്ച് നിയമനം നടത്താൻ 2017 ൽ വിജ്ഞാപനം ഇറങ്ങിയിരുന്നു. ഇതനുസരിച്ച് അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഷയത്തിലെ പ്രൊഫസർ തസ്തിക ഈഴവ,തിയ്യ, വിഭാഗങ്ങൾക്കും സുവോളജിയിലെ പ്രൊഫസർ തസ്തിക മുസ്ലീം വിഭാഗത്തിനും സംവരണം ചെയ്തു.
എന്നാൽ ഇങ്ങനെ ഓരോ ഡിപ്പാർട്ട്മെന്റും ഓരോ സമുദായത്തിന് സംവരണം ചെയ്യുന്നത് അതത് വകുപ്പുകളിൽ 100 ശതമാനം സംവരണത്തിന് വഴിയൊരുക്കുമെന്നും മെറിറ്റിൽ നിയമനം ലഭിക്കേണ്ടവർക്ക് അവസരം നഷ്ടമാകുമെന്നും കാണിച്ച് ചിലർ ഹർജി സമർപ്പിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് സയൻസ് വിഭാഗത്തിലെ അദ്ധ്യാപകൻ ഡോ.ജി രാധാകൃഷ്ണ പിള്ള അടക്കമുള്ള ആളുകളാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഈ ഹർജികൾ പരിഗണിച്ച ഹൈക്കോടതി വിജ്ഞാപനം റദ്ദാക്കിയിരുന്നു.സംവരണതത്വങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബഞ്ച് അന്ന് നിയമനങ്ങൾ റദ്ദാക്കിയത്.
Comments