കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം സ്ഥാപിച്ചതിന് പിന്നാലെ രാജ്യത്തെ സമ്പദ് വ്യവസ്ഥ അനുദിനം താഴേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ അഫ്ഗാൻ പ്രതിനിധി മേരി എല്ലൻ മക്ഗ്രൊവാർട്ടി. അഫ്ഗാനിലെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ഞെട്ടിക്കുന്നതാണ്. ജോലി ചെയ്തു കൊണ്ടിരിക്കുന്ന പലർക്കും ശമ്പളം ലഭിക്കുന്നില്ല. മാത്രമല്ല തൊഴിലവസരങ്ങളും വലിയ തോതിൽ കുറഞ്ഞിരിക്കുകയാണ്. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളും തകർച്ചയുടെ വക്കിലാണ്. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില റോക്കറ്റ് പോലെയാണ് കുതിച്ചുയരുന്നതെന്നും മക്ഗ്രൊവാർട്ടി പറഞ്ഞു.
അഫ്ഗാനിലെ സാമ്പത്തിക രംഗത്തിന് അടിയന്തരമായി പുനരുജ്ജീവനം ആവശ്യമാണ്. കരുതൽശേഖരം
തടഞ്ഞുവച്ച നടപടി പിൻവലിക്കുക എന്നതാണ് ഇതിൽ ആദ്യമായി ചെയ്യേണ്ടത്. താലിബാൻ അധികാരം പിടിച്ചെടുത്തതോടെ പല രാജ്യങ്ങളും അഫ്ഗാനുള്ള സാമ്പത്തിക സഹായം നൽകുന്നത് നിർത്തലാക്കിയിരുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ടുകൾ പ്രകാരം അഫ്ഗാനിസ്താനിലെ 95 ശതമാനം കുടുംബങ്ങൾക്കും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. മിക്ക കുടുംബങ്ങളിലും മുതിർന്നവർ വളരെ കുറച്ച് മാത്രം ഭക്ഷണം കഴിച്ച് കുട്ടികൾക്ക് കൂടുതൽ ഭക്ഷണം നൽകുകയാണ്. ഈ അവസ്ഥ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് മേരി എല്ലൻ പറയുന്നു. ‘ ഇപ്പോഴെങ്കിലും ഞങ്ങൾ ഈ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ, രാജ്യത്ത് പോഷകാഹാരക്കുറവ് രൂക്ഷമാകും. അന്താരാഷ്ട്ര സമൂഹം നേരത്തെ പ്രഖ്യാപിച്ച ഫണ്ട് ഇവിടുത്തെ ജനങ്ങൾക്കായി അനുവദിക്കണം. അല്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും’ മേരി എല്ലൻ പറയുന്നു.
Comments