തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ കുടപിടിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇരുചക്ര വാഹനം ഓടിക്കുന്നവരോ പുറകിൽ ഇരുന്നു യാത്ര ചെയ്യുന്നവരോ കുട തുറന്നുപിടിച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ യാത്ര ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
മഴക്കാഴത്ത് അപകടങ്ങൾ വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. മോട്ടോർ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധനയിൽ ഇത്തരം പ്രവണത സൂക്ഷ്മമായി നിരീക്ഷിക്കാനും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ ടി.സി വിനേഷ് പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ കുടചൂടിയുള്ള യാത്രയുടെ അപകടത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നൽകണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
കുടപിടിച്ച് ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നത് 1988ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 184 (എഫ്) അനുസരിച്ച് ശിക്ഷാർഹവും 2017ലെ മോട്ടോർ വാഹന ഡ്രൈവിംഗ് നിയന്ത്രണങ്ങളിലെ 5(6), 5(17) എന്നിവയുടെ ലംഘനവുമാണ്. ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 177 എ പ്രകാരം ശിക്ഷ നൽകാവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു.
Comments