ന്യൂഡൽഹി: ത്രി-രാഷ്ട്ര സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് യാത്ര തിരിക്കും. ഒക്ടോബർ 10 മുതൽ 13 വരെ കിർഗിസ്താൻ, കസാക്കിസ്താൻ, അർമേനിയ എന്നീ രാജ്യങ്ങളിലാണ് മന്ത്രി പര്യടനം നടത്തുന്നത്. മൂന്ന് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തിലൂടെ സാധിക്കും.
ഞായറാഴ്ച കിർഗിസ്താനിൽ എത്തുന്ന മന്ത്രി കിർഗിസ്താൻ വിദേശകാര്യ മന്ത്രി റുഷ്യൻ കസാക്കോവുമായും, രാഷ്ട്രപതി സാദിർ ജപരോവുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ വിദേശകാര്യ മന്ത്രിയായതിനു ശേഷം കിർഗിസ്താനിലേയ്ക്ക് എസ് ജയശങ്കറിന്റെ ആദ്യ സന്ദശനമാണിത്. കൂടിക്കാഴ്ചയുടെ ഭാഗമായി ഇരു രാജ്യങ്ങളും ധാരണാപത്രങ്ങളിൽ ഒപ്പിടുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഒക്ടോബർ 11ന് കസാക്കിസ്താനിൽ എത്തുന്ന വിദേശകാര്യ മന്ത്രി ഏഷ്യയിലെ ഇന്ററാക്ഷൻ ആൻഡ് കോൺഫിഡൻസ് ബിൽഡിംഗ് മെഷേഴ്സ് കോൺഫറൻസിന്റെ(സിഐസിഎ) ആറാമത് മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കും. കസാക്കിസ്താനാണ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്. പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി കസാക്കിസ്താൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഖ്താർ ടൈലുബേർഡിയുമായി കൂടിക്കാഴ്ച നടത്തും.
പര്യടനത്തിന്റെ അവസാന ദിനത്തിൽ എസ് ജയശങ്കർ അർമേനിയയിൽ എത്തും.സ്വതന്ത്ര അർമേനിയയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വിദേശകാര്യ മന്ത്രിയാണ് അദ്ദേഹം. സന്ദർശനത്തിന്റെ ഭാഗമായി അർമേനിയൻ വിദേശകാര്യ മന്ത്രി അരരത് മിർസോയനായും പ്രധാനമന്ത്രി നിക്കോൾ പശിന്യനായും ഇന്ത്യൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
Comments