ന്യൂഡൽഹി : രാജ്യത്ത് നിലവിൽ കൽക്കരി ക്ഷാമമില്ലെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി ആർ കെ സിംഗ്. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് കൽക്കരി ക്ഷാമമുണ്ടെന്നും, ഇത് കേരളത്തിലുൾപ്പെടെ വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗെയിൽ, ടാറ്റ എന്നിവയുമായി നടത്തിയ ആശയവിനിമയത്തിൽ വന്ന പിഴവാണ് ഇത്തരം വാർത്തകൾ പരക്കാൻ ഇടയായത്. നിലവിൽ രാജ്യത്തിന് ആവശ്യമായ ഊർജ്ജം ലഭ്യമാണ്. അതുകൊണ്ടുതന്നെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. നാല് ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ട്. എല്ലാ ദിവസവും പുതിയ കൽക്കരി സ്റ്റോക്ക് രാജ്യത്തേക്ക് എത്തുന്നുണ്ട്. ഗ്യാസ് വിതരണത്തിൽ പ്രതിസന്ധിയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയോട് പവർ പ്ലാന്റുകൾക്ക് വേണ്ടത്ര ഗ്യാസ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ ഒരു പ്രതിസന്ധിയും ഉണ്ടാകില്ല. കൽക്കരിക്ക് ക്ഷാമമെന്നത് അടിസ്ഥാനമില്ലാത്ത വാദമാണ്. കൽക്കരിയുടെ സംഭരണത്തിലും വിതരണത്തിലും തടസമില്ലെന്നും ആർ കെ സിംഗ് കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ മുതലാണ് രാജ്യത്ത് കൽക്കരി ക്ഷാമമുണ്ടെന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കാൻ ആരംഭിച്ചത്. ഇതേ തുടർന്ന് കേരളം വൈദ്യുത നിയന്ത്രണത്തിലേക്ക് നീങ്ങുന്നുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി പ്രതികരിച്ചിരുന്നു.
Comments