നൃൂഡൽഹി: ഏട്ടടി നീളമുളള വാട്ടർടാങ്കിൽ കുടുങ്ങിയ സ്വർണ്ണക്കുറുനരി രക്ഷപ്പെട്ടു. ഡൽഹി ഛത്തർപുരിലെ ഭട്ടി ഖുർദിലുള്ള ഫാംഹൗസിലായിരുന്നു സംഭവം. ഫാംഹൗസിലെ ഏട്ടടി പൊക്കമുള്ള വാട്ടർടാങ്കിലാണ് സ്വർണ്ണക്കുറുനരി കുടുങ്ങിയത്. വൈൽഡ്ലൈഫ് എസ്ഒഎസ് എന്ന സംഘടന സ്ഥലത്തെത്തി കുറുനരിയെ രക്ഷിക്കുകയായിരുന്നു.ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. പരിക്കുകൾ ഒന്നും കുറുനരിയ്‌ക്ക് പറ്റിയിട്ടില്ല. രക്ഷപ്പെടുത്തിയ ശേഷം അടുത്തുള്ള കാട്ടിലേക്ക് ഉദ്യോഗസ്ഥർ കൊണ്ടുവിട്ടു.
ഇന്ത്യയിലുടനീളം ഉണ്ടെങ്കിലും ഡൽഹിയിൽ കാണുന്നത് ആദ്യ സംഭവമല്ലെന്നാണ് വൈൽഡ്ലൈഫ് എസ്ഒഎസിന്റെ ഡെപ്യൂട്ടി ഡയറക്ടർ വസീം അക്രം പറയുന്നത്. ആവാസവ്യവസ്ഥയുടെ കടന്നുകയറ്റവും നഗരവൽക്കരണവും കാരണം വന്യമൃഗങ്ങൾ ഭക്ഷണവും പാർപ്പിടവും തേടി നഗരത്തിൽ എത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനപ്രദേശവുമായി ചേർന്ന് കിടക്കുന്ന സ്ഥലമാണ് ഛത്തർപൂർ. അതുകൊണ്ടാണ് വന്യമൃഗങ്ങൾ ഇവിടെ എത്തുന്നതെന്നും എസ്ഒഎസിന്റെ സഹസ്ഥാപകനായ കാർത്തിക് സത്യനാരായണൻ വ്യക്തമാക്കി. പഴങ്ങൾ, പക്ഷികൾ, പ്രാണികൾ, മത്സ്യം, ചെറിയ സസ്തനികൾ എന്നിവയാണ് ഇത് ഭക്ഷിക്കുന്നത്.
Comments