തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് ശശി തരൂർ എംപി. തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിന് അദാനി വരുമ്പോൾ അത് നല്ലതാണെന്ന് ശശി തരൂർ പറഞ്ഞു. വിമാനത്താവളം പ്രൊഫഷണൽ ആകേണ്ടത് എല്ലാവരുടേയും ആവശ്യമാണ്. പാർട്ടിയുടെ അഭിപ്രായത്തിൽ നിന്നും വ്യത്യസ്തമാണ് തന്റെ അഭിപ്രായം. ചർച്ചകൾ നടത്താതെയാണ് പാർട്ടി അഭിപ്രായ രൂപീകരണം നടത്തിയതെന്നും ശശി തരൂർ പറഞ്ഞു.
എക്കാലവും തിരുവനന്തപുത്തേയ്ക്കുള്ള വിമാന യാത്രകളെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. ഇപ്പോൾ തിരുവന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വളരെ മെച്ചപ്പെട്ട വേതനമാണ് അദാനി വാഗ്ദാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളും സംതൃപ്തരാണ് എന്നിരിക്കെ പദ്ധതിയുമായി മുന്നോട്ട് പോകണമെന്നാണ് തന്റെ അഭിപ്രായമാണ്. വിമാനത്താവളം കൈമാറ്റം ചെയ്യുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
ഇപ്പോൾ തന്നെ അദാനി ഗ്രൂപ്പ് രാജ്യത്തെ വേറെയും ചില വിമാനത്താവളങ്ങൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നുണ്ട്. അവിടെയെല്ലാം നല്ല രീതിയിലാണ് പ്രവർത്തനം നടക്കുന്നത്. തിരുവനന്തപുരത്തും നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് കരുതാം. അതിനാൽ അവർക്ക് അവസരം നൽകണം. നമ്മുടെ വിമാനത്താവളം നല്ല രീതിയിൽ പ്രവർത്തിക്കണമെന്നുള്ളത് തിരുവനന്തപുരം നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
50 വർഷത്തേക്കാണ് അദാനി ഗ്രൂപ്പ് വിമാനത്താവള നടത്തിപ്പിനായുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ കസ്റ്റംസ്, ഇമിഗ്രേഷൻ, സെക്യൂരിറ്റി, എയർ ട്രാഫിക് മാനേജ്മെന്റ്, കമ്യൂണിക്കിഷേൻ നാവിഗേഷൻ സർവ്വൈലൻസ് തുടങ്ങിയ സേവനങ്ങളുടെ ചുമതല എയർപോർട്ട് അതോറിറ്റിയ്ക്കും വ്യോമയാന മന്ത്രാലയത്തിനും ആയിരിക്കും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലാണ് അദാനി ഗ്രൂപ്പ് ഒപ്പുവെച്ചത്. അതേസമയം നടത്തിപ്പ്, പരിപാലനം, വികസനം, ഭൂമി എന്നിവയുടെ ചുമതല അദാനിക്കാണ്.
വിമാനത്താവളം നടത്തിപ്പ് അദാനിയ്ക്ക് കൈമാറിയതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ എതിർപ്പ് തുടരുകയാണ്. ഇതിനിടെ ഏറ്റെടുക്കൽ വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാരിന് തിരിച്ചടിയാണ്. തിരുവനന്തപുരത്തിന് പുറമേ ലക്നൗ, അഹമ്മദാബാദ്, ജയ്പൂർ, ഗുവാഹത്തി, മംഗളൂരു എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കരാറും അദാനി ഗ്രൂപ്പിനാണ്. ഇതിൽ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പ് കഴിഞ്ഞ വർഷം ഏറ്റെടുത്തിരുന്നു.
Comments