ഒട്ടാവ: ശൂന്യാകാശത്ത് നിന്നും അഗ്നിഗോളമായി ഭൂമിയിലേക്ക് എത്തിയ ഉൽക്ക പതിച്ചത് റൂത്ത് ഹാമിൽട്ടൺ എന്ന വനിതയുടെ കിടക്കയിൽ. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് സംഭവം. അന്നേ ദിവസം ആകാശത്ത് പ്രത്യക്ഷപ്പെട്ട അഗ്നിഗോളം അവിടെയുള്ളവർക്ക് മനോഹരമായ കാഴ്ച്ചയാണ് സമ്മാനിച്ചത്. എന്നാൽ റൂത്തിന് അത് അത്ര നല്ല അനുഭവമല്ല നൽകിയത്.
വീടിനുള്ളിലെ സ്വന്തം മുറിയിൽ കിടന്നുറങ്ങുകയായിരുന്നു റൂത്ത്. വലിയ ശബ്ദം കേട്ട് ഞെട്ടി ഉണർന്ന് നോക്കുമ്പോൾ കാണുന്നത് കിടക്കയിൽ വലിയൊരു പാറക്കഷ്ണം ആണ്. മേൽക്കൂര തകർത്താണ് ഇത് കട്ടിലിൽ വന്ന് പതിച്ചത്. പൊടിപടലങ്ങൾ റൂത്തിന്റെ മുഖത്തും വീണിരുന്നു. പരിഭ്രാന്തിയിലായ റൂത്ത് ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അധികം വൈകാതെ തന്നെ പോലീസ് റൂത്തിന്റെ വീട്ടിലെത്തി. ഇത്തരമൊരു പാറക്കഷ്ണം ഈ സമയത്ത് വീട്ടിലെങ്ങനെയെത്തി എന്നതിന്റെ സാദ്ധ്യത തേടുകയായിരുന്നു പോലീസ്. വീടിനടുത്തുള്ള മലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവിടെ നിന്നും വന്ന് പതിച്ചതാകുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ വിശദമായി പരിശോധിച്ചപ്പോൾ അത് ആകാശത്ത് നിന്ന് പതിച്ച ഉൽക്കയുടെ ഒരു ഭാഗമാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.
ഭാഗ്യം കൊണ്ട് മാത്രമാണ് റൂത്ത് രക്ഷപെട്ടത്. ഇവരുടെ തലയുടെ തൊട്ടടുത്തായാണ് ഉൽക്കവന്ന് പതിച്ചത്. ശൂന്യാകാശത്ത് നി്ന്നും തനിക്ക് കിട്ടിയ ഉൽക്കയുടെ കഷ്ണം സൂക്ഷിച്ചുവെയ്ക്കാനാണ് റൂത്തിന്റെ തീരുമാനം. അതേസമയം ഇത് ഉൽക്ക തന്നെയാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പോലീസും അറിയിച്ചിട്ടുണ്ട്. ഇതിനായി ഭൗമനിരീക്ഷണ വകുപ്പിനെ പോലീസ് സമീപിച്ചു.
https://www.facebook.com/giselle.roeder/posts/10216971390352077
Comments