കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലുമായി ബന്ധമുള്ള മാദ്ധ്യമപ്രവർത്തകൻ സഹിൻ ആന്റണിയെ ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. മോൻസനുമായുള്ള ബന്ധത്തെ കുറിച്ച് ക്രൈംബ്രാഞ്ച് സഹിൻ ആന്റണിയോട് വിശദീകരണം തേടി.
ശബരിമലയ്ക്കെതിരെ മോൻസൻ മാവുങ്കലിന്റെ വ്യാജരേഖ ഉപയോഗിച്ച് വാർത്ത നൽകിയെന്നതാണ് സഹിനെതിരായ ആരോപണം. വ്യാജ രേഖ പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തിൽ ജാതീയമായ ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാനും ശബരിമല വിശ്വാസികളുടെ ഐക്യം തകർക്കാനും ശ്രമിച്ചെന്ന് കാട്ടി നിരവധി പരാതികൾ ഉയർന്നിരുന്നു.
മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള ശബരിമലയിലെ ‘ ചെമ്പോല തീട്ടൂരം ‘ എന്ന പേരിലാണ് സഹിൻ ആന്റണി ജോലി ചെയ്തിരുന്ന 24 ന്യൂസ് അടക്കമുള്ള മാദ്ധ്യമങ്ങൾ വാർത്ത നൽകിയത്. ശബരിമലയുടെ 351 മലയാളവർഷം പഴക്കമുള്ള രാജമുദ്രയുള്ള രേഖയാണ് മോൻസന്റെ കൈയ്യിലുള്ളതെന്നാണ് വാർത്തയിൽ പറഞ്ഞിരുന്നത്.
ശബരിമലയിൽ ഈഴവർക്കും മലയരയർക്കും മാത്രമേ ആരാധനയ്ക്കും ആചാരങ്ങൾക്കും അധികാരമുള്ളൂ എന്നും താഴ്മൺ മഠം എന്ന തന്ത്രി കുടുംബം ക്ഷേത്രത്തിലെ സുപ്രധാന സ്ഥാനത്ത് എത്തിയതിൽ ദുരൂഹത ഉണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. യുവതീ പ്രവേശന വിലക്ക് സംബന്ധിച്ചും ഈ രേഖ ഒന്നും പറയുന്നില്ലെന്നും വാർത്തകളിൽ പറഞ്ഞിരുന്നു.
Comments