തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു പ്രമുഖ നേതാവ് കേന്ദ്ര ഇന്റലിജൻസ്ബ്യൂറോയുടെ ചാരനായി പ്രവർത്തിച്ചിരുന്നുവെന്ന് സിഐഎ റിപ്പോർട്ട്. 2000ത്തിൽ സിഐഎ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. എന്നാൽ ആരാണ് ഈ നേതാവെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. സിപിഐ നേതൃത്വത്തിന് ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പുകളും ലഭിച്ചിരുന്നു. നെഹ്റു സർക്കാരിന്റെ കാലത്താണിത്.
തിരുക്കൊച്ചി സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കിടയിൽ ഏറെ അറിയപ്പെട്ടിരുന്ന ഒരു സിപിഐ പ്രവർത്തകനായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായി പാർട്ടിയിൽ നിന്നും കാണാതായ ഒരു സിപിഐ അംഗത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ പലപ്പോഴും അദ്ദേഹം നാടകീയമായി രക്ഷപെട്ടതിന് സിപിഐ അംഗങ്ങൾ അദ്ദേഹത്തെ പ്രകീർത്തിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർട്ടിയ്ക്കുള്ളിൽ ചാരന്മാരുണ്ടെന്ന് പാർട്ടി കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നതായും രേഖയിൽ പറയുന്നു. 1950ലെ ഇടപ്പള്ളി പോലീസ് സ്റ്റേഷന് നേർക്കുണ്ടായ ആക്രമണത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യാനായത് ഈ ചാരൻ നൽകിയ വിവരത്തെ തുടർന്നാണ്. 1950 ഫെബ്രുവരി 28നാണ് ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടത്. സിപിഐ അതിന്റെ നയങ്ങളിൽ മാറ്റം വരുത്തി സായുധ വിപ്ലവ നിലപാടിലേക്ക് മാറിയ നേരമായിരുന്നു അത്.
നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ കമ്യൂണിസം പ്രസംഗിക്കുന്നവർക്കോ കമ്യൂണിസ്റ്റ് പാർട്ടിയുമായി എന്തെങ്കിലും ബന്ധമുള്ളവർക്കോ എതിരെ കർശന നടപടി സ്വീകരിച്ചു. അങ്ങനെ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെടുകയും നേതാക്കൾ ഒളിവിൽ പോകുകയും ചെയ്തു. 1949 ആയപ്പോഴേക്കും ഏകദേശം 2500 പാർട്ടി അംഗങ്ങൾ രാജ്യത്തുടനീളം തടവിലായി എന്ന് ചില കണക്കുകൾ സൂചിപ്പിക്കുന്നു.
ഈ ഘട്ടത്തിലാണ് കൊച്ചിയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളായ എൻ.കെ. മാധവനെയും വരദൂട്ടിയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഇടപ്പള്ളി പോലീസ് സ്റ്റേഷനിൽ തടവിലാക്കുകയും ചെയ്തത്. തുടർന്ന് പോലീസ് സ്റ്റേഷൻ പോർക്കളമായി മാറി. രണ്ട് പോലീസുകാർ ആക്രമണത്തിൽ മരിച്ചിരുന്നു. ആക്രമണം നടത്തിയവരെ കുറിച്ച് വിവരം നൽകിയത് പാർട്ടിയിലെ ഈ ചാരനായിരുന്നു. അങ്ങനെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. അതേസമയം ഈ നേതാവ് ആരാണെന്നതിനെ കുറിച്ച് ഇന്നും ആർക്കും അറിയില്ല.
Comments