കൊച്ചി : മോഷണകാലത്തെ വീരകഥകൾ യൂട്യൂബിലൂടെ തുറന്ന് പറഞ്ഞ തസ്കരൻ മണിയൻ പിള്ളക്കെതിരെ കേസ് . കത്തികാട്ടി ഭീഷണിപ്പെടുത്തി 22കാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തലിലാണ് കേസ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
‘തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ’ എന്ന കൃതിയിലൂടെ ശ്രദ്ധേയനായ ആളാണ് മണിയൻ പിള്ള. കഴുത്തിൽ കത്തി വച്ച് മിണ്ടിയാൽ അരിഞ്ഞുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി ആക്രമിച്ചതെന്ന് മണിയൻപിള്ള വീഡിയോയിൽ പറയുന്നുണ്ട്. ഈയൊരു തെറ്റ് മാത്രമേ ചെയ്തുള്ളൂ എന്നും മണിയൻ പിള്ള പറയുന്നു.
വീടുകളിൽ കയറുമ്പോൾ സുന്ദരികളായ സ്ത്രീകളുണ്ടാകും, അത്തരം അനുഭവത്തിലൂടെ പോകുമ്പോൾ ടെംപ്റ്റേഷനോ ആകർഷണമോ ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.
‘ഗൗണിന്റെ ഒരു കുടുക്ക് മാത്രം ഇട്ട സ്വർണനിറമുള്ള 22കാരി, അവളെ ഞാൻ..’ എന്ന ചിത്രത്തിനൊപ്പം നൈറ്റ് ഡ്രസിൽ ഒരു യുവതിയുടെ ഫോട്ടോ കൂടി മങ്ങിയ പശ്ചാത്തലത്തിൽ നൽകിയാണ് യൂട്യൂബ് ചാനൽ വീഡിയോ സംപ്രേഷണം ചെയ്തത്. എന്നാൽ ഇതിനെതിരെ വിമർശനം കടുത്തതോടെ വീഡിയോ പിൻവലിച്ചു.
സംഭവത്തിൽ മണിയൻ പിള്ളയ്ക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. അഭിമുഖം നടത്തിയ യൂട്യൂബ് ചാനലിനെതിരേ ഐടി ആക്ട് പ്രകാരം കേസ് ചാര്‍ജ് ചെയ്യാനും നിര്‍ദേശം നല്‍കിയതായി പി. സതീദേവി പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്നതരം പരാമര്‍ശങ്ങള്‍ ഉള്ളതിനാലാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും അതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് . മണിയൻപിള്ള പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടത്താനും കമ്മിഷൻ ഉത്തരവിടുമെന്ന് സതീദേവി വ്യക്തമാക്കി.
ഐടി ആക്ട് പ്രകാരം യൂട്യൂബ് ചാനലിനെതിരായി നടപടിയെടുക്കാനും സൈബർ സെല്ലിനെ അറിയിച്ച് സാമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് കണ്ടന്റ് ഒഴിവാക്കാനും ഉള്ള നിർദേശം നൽകും.
Comments