ആലപ്പുഴ: അറവുശാലകൾ പെരുകുന്ന നാട്ടിൽ ഗോശാലയുടെ കാവലാളായി മാറുകയാണ് 10 വയസുകാരനായ അഭിനവ്. 2018 ലെ വെള്ളപ്പൊക്കത്തിൽ തലവടി വേമ്പന പ്രശാന്ത് വളർത്തിയ എല്ലാ പശുക്കളും കൺമുൻപിൽ നഷ്ടപ്പെട്ടത് മകൻ അഭിനവിനെ തളർത്തിയില്ല. അന്ന് തുടങ്ങിയതാണ് ഒരു പശുവിനെയെങ്കിലും വാങ്ങാനുള്ള നെട്ടോട്ടം.
കുഞ്ഞ് അഭിനവിന്റെ പശുക്കളോടുളള സ്നേഹം ഒടുവിൽ ഫലം കണ്ടു. സ്ഥലവാസിയായ നാടുവിലേപ്പറമ്പിൽ സുരേഷ് വളർത്തിയ തന്റെ പശുവിനെ അഭിനവിന് നൽകി. പശുവിനെ ഏറ്റുവാങ്ങിയപ്പോൾ മുഖത്തു എന്തെന്നില്ലാത്ത സന്തോഷവും ആവേശവും. തന്നെക്കാൾ ഉയരവും വലിപ്പവുമുള്ള പശുവിനെ അവൻ പുണർന്നു.
അഭിനന്ദിന്റെ പശുക്കളോടുളള കരുതലും പരിപാലനവും നേരിൽ കാണാൻ ബിജെപി നേതാവും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരനും എത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിനവിനെ അദ്ദേഹം നാടിന് മുഴുവൻ പരിചയപ്പെടുത്തുകയും ചെയ്തു.
കാലിസമ്പത്തിനെ സംരക്ഷിയ്ക്കുന്ന അഭിനവ് നാടിന്റെ അഭിമാനമാണെന്നും ഭാവി വാഗ്ദാനമാണെന്നും കുമ്മനം രാജശേഖരൻ അഭിനന്ദിച്ചു. ഇനിയും എത്ര പശുവിനെ കിട്ടിയാലും അവയെ വളർത്താൻ തയ്യാറാണെന്നായിരുന്നു അഭിനവിന്റെ പ്രതികരണം. പുല്ലും വെള്ളവും നൽകി കുളിപ്പിച്ചും തലോടിയും വീട്ടിൽ പശുക്കളെ വളർത്തുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് ഈ 10 വയസ്സുകാരൻ.
Comments