മുംബൈ: അഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ വാദം കേൾക്കുന്നത് കോടതി വ്യാഴാഴ്ച്ചത്തേയ്ക്ക് മാറ്റിവെച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് ആണ് ജാമ്യഹർജിയെ എതിർത്ത് മുംബൈ പ്രത്യേക കോടതിയിൽ ഹാജരാകുക. തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുള്ളതിനാൽ ആര്യന് ജാമ്യം അനുവദിക്കരുതെന്ന് കോടതിയിൽ എൻസിബി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
ആര്യന്റെ അഭിഭാഷകൻ അമിത് ദേശായി ഒന്നരമണിക്കൂറോളം നേരം വാദിച്ചിരുന്നു. ആര്യന്റെ പക്കൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് പ്രധാനമായും വാദിച്ചത്. അവർ ലഹരി മരുന്ന് കടത്തുന്നവരല്ല. ഇവിടെയുള്ള നിയമം പരിഷ്കരിക്കേണ്ടതായുണ്ട്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയല്ലെന്നും കോടതിയിൽ വാദിച്ചിരുന്നു.
എന്നാൽ ഇത് അതീവ ഗുരുതരമായ കേസാണെന്ന് എൻസിബി വാദിച്ചു. രാജ്യം മുഴുവൻ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ആശങ്കാകുലരാണ്. ഒരു വ്യക്തിയുടെ ഉപയോഗം സംബന്ധിച്ച് മാത്രമല്ല, പിന്നിലുള്ള വലിയ സംഘത്തെ പിടികൂടേണ്ടതുണ്ടെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. വാദം കേൾക്കുന്നത് മാറ്റിവെച്ച സാഹചര്യത്തിൽ ആര്യൻ ഇന്നും ജയിലിൽ തുടരും.
Comments