ന്യൂഡൽഹി : ഗർഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ചയായി ഉയർത്താനുള്ള ഭേദഗതി ആരോഗ്യമന്ത്രാലയം വിജ്ഞാപനം ചെയ്തു.മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമപ്രകാരം ഇനി ലൈംഗികാതിക്രമത്തിന് ഇരയായവർ, വിവാഹബന്ധം വേർപ്പെടുത്തുകയോ വിധവയാവുകയോ ചെയ്തവർ, ഗുരുതര ശാരീരിക മാനസിക പ്രശ്നങ്ങളുള്ളവർ, സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ തുടങ്ങിയവർക്ക് 24 ആഴ്ചയ്ക്കുള്ളിലാണെങ്കിലും ഗർഭഛിദ്രം നടത്താം. നേരത്തെ 20 ആഴ്ചയ്ക്കുള്ളിൽ ഗർഭഛിദ്രം നടത്തണമെന്നായിരുന്നു നിയമം.
കുട്ടിയുടെയോ അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ 24 ആഴ്ചയ്ക്കു ശേഷം ഗർഭഛിദ്രം അനുവദിക്കും. കുട്ടിയ്ക്ക് ഗുരുതര വൈകല്യം വരാനുള്ള സാധ്യതയും പരിഗണിക്കും.
നേരത്തെ 12 ആഴ്ച ഗർഭിണിയായിരിക്കെ ഗർഭഛിദ്രം നടത്താൻ ഒരു ഡോക്ടറുടെ അനുമതി വേണ്ടിയിരുന്നു. 12-20 ആഴ്ചയ്ക്കുള്ളിൽ ഗർഭം അലസിപ്പിക്കാൻ രണ്ട് ഡോക്ടർമാരുടെ അനുമതി ആവശ്യമായിരുന്നു. എന്നാൽ പുതിയ നിയമമനുസരിച്ച് 24 ആഴ്ച ഗർഭിണിയായിക്കെ ഗർഭഛിദ്രം നടത്തണമോ എന്ന് സംസ്ഥാന മെഡിക്കൽ ബോർഡാണ് തീരുമാനിക്കുക. ഇതിനായി ഗർഭഛിദ്രം ആവശ്യപ്പെടുന്ന ആളെയും അവരുടെ മെഡിക്കൽ രേഖകളും ബോർഡ് പരിശോധിക്കണം.
അപേക്ഷിച്ച് 3 ദിവസത്തിനുളളിൽ തീരുമാനമെടുക്കണം. എല്ലാ സുരക്ഷാ നടപടികളോടെയുമാണു ഗർഭഛിദ്രം നടക്കുന്നതെന്ന് ബോർഡ് ഉറപ്പാക്കണം. ഗർഭിണിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഗർഭഛിദ്രം നടത്താവൂ. കൗൺസലിങ്ങും നൽകണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
Comments