തുറമുഖത്തെത്തിയ കപ്പലിന്റെ ടാങ്കറിന്റെ മുൻഭാഗത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം കുടുങ്ങിയ നിലയിൽ കണ്ടെത്തി . ജപ്പാനിലെ മിസുഷിമ തുറമുഖത്ത് എത്തിയ കപ്പലിൽ നിന്നാണ് തിമിംഗലത്തിന്റെ ജഡം ലഭിച്ചത്.
പസഫിക് സമുദ്രത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് തിമിംഗലം കപ്പലിൽ കുടുങ്ങിയതെന്നാണ് നിഗമനം. തുറമുഖത്തെത്തിയപ്പോൾ മാത്രമാണ് കപ്പലിലുണ്ടായിരുന്നവർ അപകടത്തെക്കുറിച്ചറിഞ്ഞത്.
ബ്രൈഡേ ഇനത്തിൽപ്പെട്ട ആൺ തിമിംഗലമാണ് അപകടത്തിൽ ചത്തത്. 39 അടി നീളമുള്ള തിമിംഗലത്തിന് 5 ടൺ ഭാരമുണ്ടായിരുന്നു.
വർഷങ്ങൾ നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതെന്ന് മിസുഷിമ കോസ്റ്റ് കാർഡ് ഡിപ്പാർട്ട്മെന്റിന്റെ വക്താവ് യോമിയുരി പറഞ്ഞു.
പതിറ്റാണ്ടുകളായി ഇവിടെ മത്സ്യബന്ധനം നടത്തുകയാണെങ്കിലും ആദ്യമായിട്ടാണ് ഒരു തിമിംഗലത്തെ കാണുന്നതെന്ന് പ്രാദേശിക മത്സ്യത്തൊഴിലാളി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഓരോ കപ്പലും തട്ടി ഒരു ഡസൻ തിമിംഗലങ്ങളാണ് കൊല്ലപ്പെടുന്നതെന്ന് നോർത്ത് കരോലിന ആസ്ഥാനമായുള്ള ഗ്രേറ്റ് വെയിൽ കൺസർവൻസി എന്ന എൻജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സഹസ്ഥാപകനുമായ മൈക്കൽ ഫിഷ്ബാച്ച് ഇൻസൈഡറിനോട് പറഞ്ഞു.
കപ്പലുകളും ബോട്ടുകളും തട്ടിയുള്ള അപകടങ്ങളാണ് ആഗോളതലത്തിൽ തിമിംഗലങ്ങളുടെ എണ്ണം കുറയുന്നതിനുള്ള പ്രധാന കാരണമെന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇവയിൽ ചെറിയൊരു ശതമാനം അപകടങ്ങൾ മാത്രമേ രേഖപ്പെടുത്താറുള്ളു. ഓരോ വർഷവും കപ്പലുകളാൽ കൊല്ലപ്പെടുന്ന തിമിംഗലങ്ങളുടെ എണ്ണം 1000 ത്തിലേറെയാണ്. അപകടത്തിൽപ്പെടുന്ന തിമിംഗലങ്ങളുടെ ജഡങ്ങൾ കടലിന്റെ അടിത്തട്ടിലേക്കു മുങ്ങി പോവുകയാണ് പതിവ്. അതിനാൽ അവയെ കണ്ടെത്താനും സാധിക്കാറില്ല.
Comments