മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്ക്കിടെ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. എന്നാൽ അപേക്ഷയിൽ തീരുമാനമെടുക്കാൻ ഈ മാസം 20 ലേക്ക് മാറ്റി. ഇതോടെ 20 വരെ ആര്യൻ ഖാൻ ജയിലിൽ കഴിയേണ്ടി വരും. ആര്യൻ അടക്കമുള്ള പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് എൻസിബി കോടതിയിൽ വാദിച്ചു. എന്നാൽ ഇവർ ഇനി കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്ന് ആര്യന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചില്ലെന്ന് അഭിഷാഷകൻ അമിത് ദേശായി ഇന്നും കോടതിയിൽ ആവർത്തിച്ചു. ആര്യനും സുഹൃത്തുക്കളും കപ്പലിൽ കയറുന്നതിന് മുൻപാണ് ലഹരി പിടികൂടിയത്. ആര്യൻ ലഹരി ഉപയോഗിക്കുകയോ കൈവശം സൂക്ഷിക്കുകയോ ചെയ്തിട്ടില്ല. കപ്പൽ തന്നെ വാങ്ങാൻ പണമുള്ളവർ എന്തിനാണ് വെറും അഞ്ച് ഗ്രാം ലഹരി വിൽക്കാൻ കപ്പലിൽ പോകുന്നതെന്നും ആര്യന്റെ അഭിഭാഷകൻ വാദിച്ചു.
ആര്യൻ ഖാൻ രാജ്യാന്തര ലഹരിമരുന്ന് മാഫിയയുടെ കണ്ണിയാണെന്ന് ജാമ്യം എതിർത്ത് എൻസിബി കോടതിയിൽ വാദിച്ചു. വലിയ അളവിലുള്ള ലഹരിമരുന്നിനെ കുറിച്ച് ആര്യന്റെ വാട്സ്ആപ്പ് ചാറ്റിൽ പറയുന്നുണ്ട്. ലഹരിവിരുന്ന് നടന്ന ആഡംബര കപ്പലിലേക്ക് ക്ഷണിച്ചിട്ടാണ് പോയതെങ്കിൽ ക്ഷണക്കത്ത് എവിടെയെന്നും എൻസിബി ചോദിച്ചു. യുവാക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് ആശങ്കയുണ്ടെന്നും എൻസിബി പറഞ്ഞു.
ഒക്ടോബർ രണ്ടിന് മുംബൈയിലെ ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ നടന്ന എൻസിബി റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ പിടിയിലാകുന്നത്. കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
Comments