തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് ലിമിറ്റഡ് കൈകളിൽ . കഴിഞ്ഞ ദിവസം അര്‍ധരാത്രി വിമാനത്താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ അദാനി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ക്ക് രേഖകള്‍ കൈമാറി സ്വകാര്യവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കി .
90 വര്‍ഷത്തെ പാരമ്പര്യമുള്ള വിമാനത്താവളം ഏറ്റെടുക്കുന്നതിന് മുൻപ് അദാനി ഗ്രൂപ്പ് അധികൃതർ കവടിയാർ കൊട്ടാരത്തിലെത്തി രാജകുടുംബാഗങ്ങളുമായി ചർച്ച നടത്തിയിരുന്നു.അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിബായി അടക്കമുള്ളവർ അദാനി ഗ്രൂപ്പ് അധികൃതരെ സ്വീകരിച്ചു. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട് .
എന്നാൽ ഇതിനൊപ്പം മറ്റൊന്നു കൂടി ഇന്ന് സോഷ്യൽ മീഡിയയിൽ ഇടം നേടി . “ഒരു വർഷത്തിൽ 363 ദിവസം ജനങ്ങൾക്കും, രണ്ടു ദിവസം ശ്രീപത്മനാഭനും “. തിരുവനന്തപുരം എയർപോർട്ട് കേന്ദ്ര സർക്കാരിന് കൈമാറുമ്പോൾ ചിത്തിര തിരുനാൾ മഹാരാജാവ് ഉന്നയിച്ച ആവശ്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് .
ബ്രിട്ടീഷുകാരുടെ സൗകര്യാര്‍ഥം കൊല്ലം ആശ്രാമത്താണ് ആദ്യം വിമാനത്താവളമുണ്ടായിരുന്നത്. തിരുവനന്തപുരത്ത് വിമാനത്താവളം വേണമെന്ന് ചിത്തിര തിരുനാള്‍ മഹാരാജാവ് ആഗ്രഹിച്ചിരുന്നു. കഴക്കൂട്ടത്താണ് ഇതിനായി സ്ഥലം കണ്ടത്. നഗരത്തില്‍നിന്നുള്ള ദൂരക്കൂടുതല്‍ കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പകരം ഫ്ളൈയിങ് ക്ലബ്ബിനെ നവീകരിച്ച് വിമാനത്താവളമാക്കി. ഇവിടെയുണ്ടായിരുന്ന നിരവധി കല്‍മണ്ഡപങ്ങളും രാജകുടുംബങ്ങളുടെ കൊട്ടാരങ്ങളും നിര്‍മാണത്തിനായി പൊളിച്ചുമാറ്റി.
പിന്നീട് വിമാനത്താവളം സർക്കാരിന് വിട്ടു നൽകുമ്പോൾ രാജ്യഭരണാധികാരിയായി കരുതിയിരുന്ന ശ്രീപദ്മനാഭനുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ മുടക്കമില്ലാതെ നടത്താനുള്ള അവകാശം ഈ കരാറില്‍ എഴുതി ചേർത്തിരുന്നു . 1949 ജൂലായ് ഒന്നിനാണ് ഇത് നിലവില്‍വന്നത്.
ശ്രീചിത്തിര തിരുനാള്‍ മഹാരാജാവാണ് ഇഷ്ടദേവന്റെ എഴുന്നള്ളത്തിനുള്ള പാത നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടത്. രാജ്യം പിന്നീടും ഈ അപൂര്‍വതയ്ക്ക് കുടചൂടിനിന്നു. വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറിയാലും കവനന്റിലുള്ള ഈ ഉടമ്പടി പിന്തുടരേണ്ടിവരും.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ട് ഉത്സവങ്ങളുടെ ആറാട്ടിനായി വിമാനത്താവളം വര്‍ഷത്തില്‍ രണ്ടുതവണ തുറന്നുകൊടുക്കും. രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത അപൂര്‍വതയാണിത്.
ക്ഷേത്രത്തിലെ പൈങ്കുനി, അല്‍പ്പശി ഉത്സവങ്ങളുടെ സമാപനത്തിനാണ് ആറാട്ട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയില്നിന്ന് വള്ളക്കടവ് വഴിയാണ് ആറാട്ടെഴുന്നള്ളത്ത് ശംഖുമുഖത്തേക്കു പോകുന്നത്. വഴിയില്‍ വിമാനത്താവളത്തിന് ഉള്ളിലൂടെയാണ് എഴുന്നള്ളത്ത് കടന്നുപോകുന്നത്.
പ്രത്യേക പാസ് ഉള്ളവർക്ക് മാത്രമേ ആ സമയത്ത് റണ്‍വേയിൽ നിൽക്കുവാൻ അവകാശമുള്ളൂ. ഒരു ആറാട്ട് ഘോഷയാത്ര ഒരു വശത്ത് നിർത്തിയിട്ടിരുക്കുന്ന വിമാനങ്ങളുടെ അടുത്ത് കൂടി കടന്നു പോവുന്ന അത്യപൂർവ കാഴ്ച. റണ്‍വേ ഈ സമയം മുഴുവൻ പൂര്‍ണ്ണമായും സി.ഐ.എസ്.എഫിന്റെ സുരക്ഷാ വലയത്തിലായിരിക്കും. ആറാട്ട് ദിവസം ഉച്ചമുതല്‍ രാത്രി ആറാട്ട് കഴിഞ്ഞ് വിഗ്രഹങ്ങള്‍ മടങ്ങുന്നതുവരെ ഇവിടെ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവയ്ക്കും.
Comments