ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും ദുർഗാ പൂജാ പന്തലുകൾക്കും നേരെ ആക്രമണം അഴിച്ച് വിട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ചിറ്റഗോംഗിലെ കൊമില്ലയിൽ ഇസ്ലാമിക തീവ്രവാദികൾ ഹിന്ദുക്കൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും, കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ‘ കൊമില്ലയിൽ ഉണ്ടായ സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിലെ കുറ്റക്കാർ ആരും രക്ഷപെടില്ല. അവർ ഏത് മതത്തിൽ നിന്നുള്ളവരായാലും അവർക്ക് രക്ഷയുണ്ടാകില്ല. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുക തന്നെ ചെയ്യു’മെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ദുർഗാപൂജയോടനുബന്ധിച്ച് ദക്ഷേശ്വരി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാ വിശ്വാസികൾക്കും ദേവീപൂജയുടെ ആശംസകൾ നേരുന്നതായും അവർ പറഞ്ഞു.
‘ ആക്രമണത്തെ കുറിച്ച് നമുക്ക് വളരെയധികം വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് ടെക്നോളജിയുടെ കാലമാണ്. അക്രമത്തിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ ഈ ടെക്നോളജിയുടെ സഹായത്തോടെ തന്നെ കണ്ടെത്തും. സാമൂദായിക സംഘർഷങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ലെന്നും’ അവർ പറഞ്ഞു.ബംഗ്ലാദേശിൽ ദുർഗാ പൂജാ പന്തലുകൾക്കും ഹിന്ദുക്കൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ ഇന്ത്യയും ശക്തമായി അപലപിച്ചിട്ടുണ്ട്. വിഷയത്തിൽ ബംഗ്ലാദേശ് സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കൊമില്ല നഗരത്തിലെ നനുവർ ദിഗി തടാകക്കരിയിലുള്ള ദുർഗാ പൂജാ പന്തലുകൾക്ക് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു ദുർഗാ പൂജാ പന്തലുകൾക്കും, ക്ഷേത്രങ്ങൾക്കും, വിഗ്രഹങ്ങൾക്കും നേരെ ഇസ്ലാമിക തീവ്രവാദികൾ ആക്രമണം അഴിച്ച് വിട്ടത്.
ബംഗ്ലാദേശിലെ മത-സാമൂദായിക ഐക്യത്തെ തകർക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ അവിടെ നടക്കുന്നതെന്ന് അരിന്ദം ബാഗ്ചി പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ബംഗ്ലാദേശ് സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ നിയമവും നിയമസംവിധാനങ്ങളും ശക്തമായി ഇതിനോട് പ്രതികരിക്കും. ധാക്ക ഹൈക്കമ്മീഷനും, ബംഗ്ലാദേശിലെ ഇന്ത്യൻ കോൺസുലേറ്റും അവിടെ സർക്കാരുമായി ഈ വിഷയത്തിൽ നിരന്തരം സംവദിക്കുന്നുണ്ട്’ എന്നും അദ്ദേഹം പറഞ്ഞു.
Comments