തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയതിനെ പിന്തുണച്ച് ബിജെപി എംപി സുരേഷ് ഗോപി. നടപടിയിൽ പൂർണ തൃപ്തിയുണ്ട്. വിറ്റുതുലച്ചു എന്നെല്ലാം വിമർശിക്കുന്നവർക്ക് പറയാം. വിമർശിക്കുന്നവർക്കൊന്നും ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാൻ സാധിച്ചിച്ചല്ലോയെന്നും സുരേഷ് ഗോപി പറഞ്ഞു.
ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുകയാണെങ്കിൽ ഇപ്പോൾ ഉയരുന്ന വിമർശനങ്ങളെല്ലാം കത്തിനശിച്ചുകൊള്ളും. കാലമിത്രയായിട്ടും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ ആർക്കും സാധിച്ചില്ലല്ലോ?. ഇനി ഇത് സാധിക്കുമോയെന്ന് നോക്കാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇപ്പോൾ പുതിയ സംവിധാനം വന്നിരിക്കുന്നു. വിമർശിക്കുന്നവർക്ക് വിമാനത്താവളം വിറ്റു തുലച്ചെന്ന് പറയാം. എന്നാൽ സത്യാവസ്ഥ അതല്ല. നടത്തിപ്പ് ചുമതല മാത്രമാണ് അദാനി ഗ്രൂപ്പിന് കൈമാറിയിരിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കൊറോണയ്ക്ക് ശേഷം മൂന്ന് മാസത്തോളം എമിറേറ്റ്സ്, എത്തിഹാദ് എന്നിവ തിരുവനന്തപുരത്തേക്ക് വന്നില്ല. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വിമാനത്താവളമായ ഇവിടെ ജനങ്ങൾക്ക് ഉപകാരപ്രദമായ മാറ്റങ്ങൾ കൊണ്ടുവരണം. വികസനം വരട്ടെ. അതിലാർക്കാണ് സുഖമില്ലായ്മ?. മുംബൈ, ഡൽഹി എന്നീ വിമാനത്താവളങ്ങൾ സ്വീകരിക്കുന്നതുപോലെ ഇവിടെയും യാത്രക്കാരെ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments