പത്തൽഗാവ്:: ദുർഗാപൂജയോട് അനുബന്ധിച്ച് ദുർഗാവിഗ്രഹം നിമജ്ജനം ചെയ്യാൻ പോയ ഘോഷയാത്രാ സംഘത്തിന് നേർക്ക് അതിവേഗത്തിൽ വാഹനം ഓടിച്ചുകയറ്റി ക്രൂരത. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഛത്തീസ്ഗഢിലെ ജഷ്പൂർ ജില്ലയിലെ പത്തൽഗാവിലായിരുന്നു സംഭവം.
അപകടത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഘോഷയാത്രയുടെ ഭാഗമായി ഒരേ വേഷത്തിൽ കൂട്ടമായി പോകുന്ന ഭക്തർക്ക് ഇടയിലേക്ക് പിന്നിലൂടെ അമിത വേഗത്തിൽ വാഹനം പാഞ്ഞുവരുന്നതും ഇവരെ ഇടിച്ച് മുൻപോട്ട് പോകുന്നതും വീഡിയോയിൽ കാണാം. ആളുകൾക്ക് ഓടി മാറാൻ പോലും സമയം ലഭിച്ചില്ല. പലരും ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുകളിലൂടെ തെറിച്ച് വീഴുന്നതും കാണാമായിരുന്നു.
പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് രോഷാകുലരായ പ്രദേശവാസികൾ നിരവധി വാഹനങ്ങൾ കത്തിച്ചു. വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പിടികൂടി മർദ്ദിച്ചതായും റിപ്പോർട്ടുണ്ട്. പത്തൽഗാവ് പോലീസ് സ്റ്റേഷനിലേക്കും ആളുകൾ സംഘടിച്ചെത്തി. വാഹനത്തിൽ കഞ്ചാവ് ഉണ്ടായിരുന്നെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ വ്യക്തമാക്കി. കുറ്റക്കാരെന്ന് തെളിയുന്ന പോലീസ് ഉദ്യോഗസ്ഥരെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments