കണ്ണൂർ: കണ്ണൂർ പാത്തിപ്പാലത്ത് അമ്മയേയും കുഞ്ഞിനേയും പുഴയിൽ വീണ നിലയിൽ കണ്ടെത്തി. ഒന്നര വയസ്സുള്ള കുഞ്ഞ് അൻവിത മരിച്ചു. അമ്മ സോനയെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. തലശ്ശേരി കോടതി ജീവനക്കാരൻ കെപി ഷിജുവിന്റെ ഭാര്യയാണ് സോന. പുഴയിലേക്ക് ഭർത്താവ് തള്ളിയിട്ടതാണെന്ന് സോന പോലീസിന് മൊഴി നൽകി. ഷിജു ഒളിവിലാണ്. ഇയാൾക്കായി കതിരൂർ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇന്ന് രാത്രി ഏഴ് മണിക്കാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡിലെ ജല അതോറിറ്റിയ്ക്ക് സമീപത്തെ ചാത്തൻമൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തിൽ അമ്മയേയും കുഞ്ഞിനേയും വീണ നിലയിൽ കണ്ടെത്തിയത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.
ഒന്നരവയസ്സുള്ള കുട്ടിയുടെ മൃതദേഹം പുഴയുടെ സമീപത്ത് നിന്നുമാണ് കണ്ടെടുത്തത്. ഭർത്താവിന്റെ കൂടെ മൂന്ന് പേരും ബൈക്കിൽ പുഴയ്ക്ക് സമീപം എത്തുകയും പുഴയിലേക്ക് തള്ളിയിടുകയുമായിരുന്നുവെന്നാണ് വിവരം. ബൈക്ക് പുഴയുടെ സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.
Comments