ദമാസ്കസ്: സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലണ്ടായ സ്ഫോടനത്തിൽ രണ്ട് തുർക്കിഷ് സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈനികർ സഞ്ചരിച്ച വാഹനവ്യൂഹം സ്ഫോടനത്തിൽ തകരുകയായിരുന്നു. സിറിയയുടെ ഔദ്യോഗിക മാദ്ധ്യമമായ അൽ ഇക്ബരിയയാണ് വാർത്ത പുറത്തുവിട്ടത്. ഇഡ്ലിബ് പ്രവിശ്യയായ മാരറത്ത് മിസ്രിനിലാണ് സ്ഫോടനമുണ്ടായത്. സിറിയൻ ഭരണകൂടത്തിന്റെ നിയന്ത്രണമില്ലാത്ത പ്രവിശ്യയാണ് ഇഡ്ലിബ്.
സിറിയയിൽ സർക്കാരും വിമതരും തമ്മിലുളള വെടിനിർത്തലിന് മധ്യസ്ഥം വഹിക്കുന്ന രാജ്യമാണ് തുർക്കി. പ്രദേശത്തെ കുർദിഷ് സേനയെ നേരിടാനും, സിറിയൻ സർക്കാർ സൈന്യത്തിൽ നിന്ന് വിവിധ തീവ്രവാദ ഗ്രൂപ്പുകളെ സംരക്ഷിക്കാനും വേണ്ടിയാണ് ഇഡ്ലിബിൽ തുർക്കി സൈനികരെ വിന്യസിച്ചിരിക്കുന്നത്. ഇഡ്ലിബിലെ തുർക്കിയുടെ സൈനിക സാന്നിധ്യം തങ്ങളുടെ പരമാധികാരത്തിന് നേരെയുളള കടന്നുകയറ്റമായാണ് സിറിയൻ സർക്കാർ കണക്കാക്കുന്നത്.
Comments