കൊച്ചി : ശബരിമലയ്‌ക്കെതിരെ വ്യാജവാർത്ത നൽകിയതുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകൻ സഹിൻ ആന്റണി 24 ന്യൂസിൽ നിന്ന് രാജിവച്ചു. നേരത്തെ സഹിൻ ആന്റണിയെ അന്വേഷണ വിധേയമായി 24 ന്യൂസ് സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ സഹിനെ ക്രൈംബ്രാഞ്ചും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജി . മോൻസൻ മാവുങ്കലിന്റെ വ്യാജരേഖ ‘ ചെമ്പോല തീട്ടൂരം ‘ എന്ന പേരിലാണ് 24 ന്യൂസ് വാർത്ത നൽകിയത് .
സഹിനെതിരെ പോലീസ് നടപടി ഉണ്ടാകുമെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് സഹിനെ സ്ഥാപനത്തിൽ നിന്നും ഒഴിവാക്കാൻ മാനേജ്‌മെന്റിനുമേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെ മോൻസന്റെ എല്ലാ വീഡിയോകളും നിർമ്മിച്ചത് സഹിൻ ആന്റണിയാണെന്ന് തെളിഞ്ഞിരുന്നു.
വ്യാജവാർത്ത നൽകിയ 24 ന്യൂസിനെതിരെ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കാൽ ലക്ഷത്തിലേറെ പരാതികളാണ് ലഭിച്ചത് . അഡ്വ. ശങ്കു ടി. ദാസാണ് ഫേസ്ബുക്കിലൂടെ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നൽകാനുള്ള ക്യാംപെയിൻ ആരംഭിച്ചത്. വൻ ജനപിന്തുണയാണ് ക്യാംപെയിന് സോഷ്യൽ മീഡിയ വഴി ലഭിച്ചത്. നേരത്തേ 24 ന്യൂസ് മാനേജ്മെന്റ്, കൊച്ചി ബ്യൂറോ റിപ്പോർട്ടർ സഹിൻ എന്നിവർക്കെതിരെ ശങ്കു ടി ദാസ് പോലീസിൽ പരാതിയും നൽകിയിരുന്നു.
അതേ സമയം ഈ വിഷയത്തിൽ സഹിൻ ആന്റണിക്ക് മറുപടി പറയാതെ ഒഴിയാനാവില്ലെന്ന് ആദ്യ ദിവസം തന്നെ താൻ പറഞ്ഞിരുന്നുവെന്ന് ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി . ആദ്യം സസ്പെൻഷൻ, പിന്നെ ചോദ്യം ചെയ്യൽ, ഇപ്പോൾ രാജിയും, ഇത് കൊണ്ടും തീരുന്നില്ല , അയ്യപ്പനാണെന്റെ ഉറപ്പ്.- എന്നാണ് ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Comments