തിരുവനന്തപുരം: അടുത്ത പ്രളയകാലമായി… മത്സ്യത്തൊഴിലാളികളുടെ സഹായം ആവശ്യമായ ദിവസങ്ങൾ. സ്വന്തം ജീവൻ പണയപ്പെടുത്തി പ്രളയത്തിൽപ്പെട്ടവരെ രക്ഷപെടുത്താൻ ഒരുങ്ങിയിറങ്ങുമ്പോഴും കടലിൽപ്പോയ തങ്ങളുടെ ഉറ്റവരെ കണ്ടെത്തിയില്ലല്ലോ എന്ന നിരാശയാണ് തൊഴിലാളികൾക്ക്. കേരളത്തിന്റെ സ്വന്തം സൈന്യമായിട്ടും ഇവരെ സർക്കാർ കണ്ടില്ലെന്ന് നടിയ്ക്കുകയാണ്.
സർക്കാരിന്റെ ഈ മെല്ലെപ്പോക്കിനെതിരെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മത്സ്യബന്ധന വെള്ളം മറിഞ്ഞ് നാല് ദിവസം മുൻപ് കാണാതായ മൂന്ന്പേരെ കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾ വേണ്ടത്രയില്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. മുഹമ്മദലി, ബീരാൻ, ഇബ്രാഹീം എന്നീ മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പൊന്നാനിയിൽ കോഴിക്കോട്-തൃശൂർ തീരദേശ റോഡ് ഉപരോധിച്ചത്.
കാണാതായത് മുതൽ മത്സ്യത്തൊഴിലാളികളും തീരദേശപോലീസും തെരച്ചിൽ നടത്തിയെങ്കിലും മൂവരേയും കണ്ടെത്താനായില്ലെന്ന് ആരോപിച്ച് തെരച്ചിൽ നിർത്തിയിരുന്നു. ഇതോടെയാണ് മത്സ്യത്തൊഴിലാളികൾ സമരവുമായി എത്തിയത്. തുടർന്ന് നേവിയും കോസ്റ്റ്ഗാർഡും കപ്പലും ഹെലികോപ്റ്ററും ഉപയോഗിച്ച് തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. ഇതോടെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചു.
ഓരോ പ്രളയകാലം വരുമ്പോഴും കേരളത്തിന്റെ സ്വന്തം സൈന്യം യാതൊരു വേർതിരിവും ഇല്ലാതെയാണ് സഹായവുമായി എത്തിയത്. യാതൊരു പരസഹായവും ഇക്കൂട്ടർ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് പ്രതിഷേധ പ്രകടനം നടക്കുമ്പോഴും ഒരു കൂട്ടം തൊഴിലാളികൾ പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനത്തിനായും എത്തിയിരുന്നു. കഴിഞ്ഞ രണ്ട് പ്രളയത്തിലും ജീവൻ പോലും ത്യാഗം ചെയ്താണ് മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. മരണത്തെ മുഖാമുഖം കണ്ട് ദിവസങ്ങളോളം ഒറ്റപ്പെട്ടുകിടന്ന നിരവധിപേരെയാണ് അവർ ജീവിതത്തിലേക്ക് തിരകെ കൊണ്ടുവന്നത്.
Comments