ശ്രീനഗർ: ജമ്മുകശ്മീരിൽ ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിടുന്ന ഭീകരർക്കെതിരെ തിരിച്ചടിക്കാൻ തയ്യാറെടുത്ത് സൈന്യം. നിരീക്ഷണം ശക്തമാക്കുന്നതുൾപ്പെടെ ഇതിനുളള മുന്നൊരുക്കങ്ങൾ സൈന്യം തുടങ്ങിയതായാണ് സൂചന. ഇതര സംസ്ഥാനങ്ങളിൽ നിന്നുളള തൊഴിലാളികളെയും വ്യാപാരികളെയും ബോധവൽക്കരിക്കുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനുമുളള
നടപടികളും സൈന്യവും പോലീസും ആരംഭിച്ചിട്ടുണ്ട്.
സംശയമുളള പ്രദേശങ്ങളിൽ സൈന്യം ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജോലിയ്ക്കെത്തുന്ന തൊഴിലാളികളെയും തെരുവുകളിൽ വ്യാപാരം നടത്തുന്നവരെയും ലക്ഷ്യമിട്ടുളള ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സൈന്യത്തിന്റെ നടപടി.
ഇന്ന് രണ്ട് ബിഹാർ സ്വദേശികൾ കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രണ്ടിടത്തായുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് വഴിയോര കച്ചവടക്കാർ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലും പുൽവാമയിലുമുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം. ബിഹാർ സ്വദേശിയായ അരവിന്ദ് കുമാർ സാ, ഉത്തർ പ്രദേശ് സ്വദേശിയായ സാഗിർ അഹമ്മദുമാണ് ഇന്നലെ കൊല്ലപ്പെട്ടത്.
ഗോൾ ഗപ്പ വിറ്റഴിക്കുന്ന തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട അരവിന്ദ് കുമാർ. പുൽവാമയിൽ കൊല്ലപ്പെട്ട യുപി സ്വദേശി പ്രദേശത്തെ മരപ്പണിക്കാരനായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശ്രീനഗറിലും പുൽവാമയിലും നാട്ടുകാർക്കെതിരെ നടക്കുന്ന ഭീകരാക്രമണങ്ങൾ നിരവധിയാണ്. ഫാർമസി സ്ഥാപന ഉടമയും രണ്ട് സർക്കാർ സ്കൂൾ അദ്ധ്യാപകരും ഭീകരരാൽ കൊല്ലപ്പെട്ടിരുന്നു. ഈ മാസം ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം ഇന്നത്തെ സംഭവത്തോടെ 11 ആയി.
കഴിഞ്ഞ ദിവസങ്ങളിൽ സുരക്ഷാസേന നടത്തിയ പരിശോധനയിലും ഏറ്റുമുട്ടലുകളിലുമായി 13 ഭീകരരെ സൈന്യം വധിച്ചിരുന്നു.
Comments