ന്യൂഡൽഹി: ബോളിവുഡിനെ നടുക്കിയ രണ്ട് എൻസിബി അറസ്റ്റുകളായിരുന്നു ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെയും നടി റിയ ചക്രബർത്തിയുടെയും. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നടന്ന രണ്ട് അറസ്റ്റുകൾക്കും നിരവധി സാമ്യങ്ങളുണ്ടെന്നതാണ് പ്രത്യേകത. നാർകോട്ടിക്സ് ബ്യൂറോ ഇരുവരുടെയും അറസ്റ്റുകൾ രേഖപ്പെടുത്തുമ്പോൾ താരങ്ങളുടെ പക്കൽ നിന്നും ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ല. മറിച്ച് വളരെ നിർണായകമായ വാട്സാപ്പ് ചാറ്റുകളാണ് രണ്ടുപേരുടെയും അറസ്റ്റിലേക്ക് വഴിവെച്ചത്. മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നവയായിരുന്നു മൊബൈലിൽ നിന്നും ലഭിച്ച ആശയവിനിമയങ്ങളും പണമിടപാടുകളുടെ വിശദാംശങ്ങളും.
2020ൽ നടൻ സുശാന്ത് രജ്പുത്തിന്റെ മരണത്തിന് പിന്നാലെയായിരുന്നു നടി റിയചക്രബർത്തിയുടെ അറസറ്റ്. സെപ്റ്റംബർ എട്ടിന് അറസ്റ്റിലായ നടിക്ക് ഒക്ടോബർ ഏഴിനാണ് ബോംബെ ഹൈക്കോടതി ജാമ്യം നൽകുന്നത്. അന്തരിച്ച നടൻ സുശാന്തിന് റിയ മയക്കുമരുന്ന് വിതരണം ചെയ്തുവെന്നും അതേസമയം അവർ സ്വയം ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു എൻസിബിയുടെ കണ്ടെത്തൽ. മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാന കണ്ണിയാണ് റിയ എന്നും എൻസിബി കണ്ടെത്തിയിരുന്നു.
ഈ വിവരങ്ങളെല്ലാം തന്നെ റിയയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തിയതാണ്. റിയ തന്റെ ഫോണിൽ നിന്നും നീക്കം ചെയ്ത ചാറ്റുകൾ അന്വേഷണ സംഘം വീണ്ടെടുക്കുകയും ലഹരി സംഘവുമായി റിയ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതാണ് അറസ്റ്റിലേക്ക് നയിച്ചത്.
ഒരു വർഷത്തിനിപ്പുറം നടന്ന ആര്യൻ ഖാന്റെ അറസ്റ്റും ഇത്തരത്തിൽ ഫോൺ ചാറ്റുകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. ആര്യൻ ലഹരി ഉപയോഗിച്ചിരുന്നതായും വിതരണക്കാരുമായി ബന്ധമുള്ളതുമായാണ് എൻസിബി കണ്ടെത്തിയത്. ആര്യനോടൊപ്പം ക്രൂയിസ് കപ്പലിൽ നിന്ന് കസ്റ്റഡിയിലായ അടുത്ത സുഹൃത്ത് അർബാസ് മെർച്ചന്റിൽ നിന്നും 6 ഗ്രാം നിരോധിത വസ്തുക്കളും എൻസിബി പിടിച്ചെടുത്തിരുന്നു. ആര്യനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും അന്താരാഷ്ട്ര മയക്കുമരുന്ന് വിതരണ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിശദാംശങ്ങളാണ് എൻസിബിക്ക് ലഭിച്ചിരുന്നത്. വിതരണക്കാരുമായി ആര്യൻ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ വിവരങ്ങൾ ലഭിച്ചുവെന്നും അന്വേഷണ സംഘം അവകാശപ്പെടുന്നു. നിരവധി വാദപ്രതിവാദങ്ങൾ തുടരുന്ന കേസിൽ ആര്യന്റെ ജാമ്യാപേക്ഷ പലതവണ തള്ളിയ കോടതി ഒക്ടോബർ 20ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.
Comments