സൗദി : ഭിക്ഷാടനം പൂർണ്ണമായും ഇല്ലാതാക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായി സൗദി അറേബ്യ പ്രഖ്യാപിച്ച പുതിയ ഭിക്ഷാടന നിയമം രാജ്യത്ത് നടപ്പാക്കാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് ആഭ്യന്തര മന്ത്രാലയം. 88 ദിവസങ്ങൾക്ക് ശേഷം ഭിക്ഷാടന നിയമം നടപ്പിലാക്കുന്നതോടെ അറസ്റ്റ് ചെയ്യപ്പെടുന്ന യാചകരുടെ ഡാറ്റാബേസ് സ്ഥാപിക്കാനാണു സൗദി അറേബ്യ പ്രധാനമായും തയ്യാറെടുക്കുന്നത്. ഇത്തരത്തിൽ വിവര ശേഖരണത്തിന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എല്ലാ കേസുകളും രജിസ്റ്റർ ചെയ്യുപ്പെടും.
ഭിക്ഷാടന നിയമമനുസരിച്ച് ആദ്യമായി ഭിക്ഷ യാചിക്കുന്നവരെ പിടികൂടി ഇനി ഒരിക്കലും യാചിക്കില്ലെന്നുള്ള പ്രതിജ്ഞയിൽ ഒപ്പിടുവിക്കും. എന്നാൽ വീണ്ടും ഭിക്ഷാടനത്തിൽ ഏർപ്പെട്ട് അറസ്റ്റിലായാൽ ശിക്ഷിക്കപ്പെടും. നിയമലംഘകർക്ക് ഒരു വർഷം വരെ പരമാവധി തടവും ഒരു ലക്ഷം റിയാൽ പിഴയും ആണ് ശിക്ഷ. അതേസമയം ഭിക്ഷാടനത്തിനെതിരെ ഒരു പ്രത്യേക ഫണ്ട് സ്വരൂപിക്കും. ആഭ്യന്തര മന്ത്രാലയവും മറ്റ് ഏജൻസികളും ചേർന്നുള്ള പങ്കാളിത്തത്തിലായിരിക്കും ഇത്.
ഒരു സംഘടിത യാചക സംഘത്തിന്റെ ഭാഗമായി ഭിക്ഷാടനത്തിൽ ഏർപ്പെടുകയും, ഭിക്ഷാടകരെ നിയന്ത്രിക്കുകയും ചെയ്യുന്നവർക്കും ഒരു വർഷം തടവോ ഒരുലക്ഷം റിയൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. സ്വന്തമായി ഭിക്ഷ യാചിക്കുകയോ ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ പരമാവധി ആറുമാസം തടവോ 50000 റിയാലിൽ പിഴയോ രണ്ടും കൂടിയോ ലഭിക്കും.
സൗദിയിലെ ഭിക്ഷാടകരെ ജയിൽ ശിക്ഷ കഴിഞ്ഞ് പിഴയടച്ച ശേഷം നാടുകടത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്. പിന്നീട് ഇത്തരക്കാരെ ജോലിക്കായി രാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കില്ല. സൗദി സ്ത്രീകളെ വിവാഹം കഴിച്ചവർക്കും അവരുടെ കുട്ടികൾക്കും നാടുകടത്തലിൽ നിന്ന് ഇളവ് ലഭിക്കും.
ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപിച്ച് സൗദി യാചകരുടെ സാമൂഹികവും ആരോഗ്യപരവും മനഃശാസ്ത്രപരവും സാമ്പത്തികവുമായ കാര്യങ്ങളെ കുറിച്ച് പഠനം നടത്തുകയും ആവശ്യമായ സഹായങ്ങൾ ചെയ്യാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. യാചകർ സ്വരൂപിച്ച പണവും സ്വത്തുക്കളും കോടതി വിധി അനുസരിച്ച് കണ്ടുകെട്ടുകയും ചെയ്യും.
Comments