ഇസ്ലാമാബാദ്: പാക് ചാര സംഘടനയായ ഐഎസ്ഐ ആസ്ഥാനത്ത് സന്ദർശനം നടത്തി കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ. പുതിയ ഐഎസ്ഐ മേധാവിയായി അഹമദ് അൻജൂമിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാൻ സർക്കാരുമായുള്ള തർക്കത്തിനിടെയാണ് സന്ദർശനം. ഇപ്പോഴത്തെ ഐഎസ്ഐ ഡയറക്ടർ ജനറൽ ഫായിസ് ഹമീദ് തന്നെയാണ് ബജ്വയെ ആസ്ഥാനത്ത് സ്വീകരിച്ചത്.
അഫ്ഗാൻ വിഷയം കൂടിക്കാഴ്ച്ചയിൽ ചർച്ചയായതായാണ് വിവരം. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര സുരക്ഷയെക്കുറിച്ചും നിലവിലുള്ള സാഹചര്യത്തെക്കുറിച്ചും വിശദീകരിച്ചു. ഐഎസ്ഐയുടെ നിലവിലെ പ്രവർത്തനത്തിൽ ബജ്വ സംതൃപ്തി അറിയിക്കുകയും ചെയ്തു. കൂടാതെ ഫായിസിനെ നീക്കിയ വിവരത്തെ കുറിച്ചും യോഗത്തിൽ ചർച്ചയായി. ഇമ്രാൻ ഖാന്റെ എതിർപ്പിനുള്ള ശക്തമായ മറുപടിയാണ് ഈ കൂടിക്കാഴ്ച്ചയെന്നാണ് ലഭിക്കുന്ന വിവരം.
ഐഎസ്ഐ മേധാവിയെ മാറ്റുന്നതിനെച്ചൊല്ലി സർക്കാരും സൈന്യവും തമ്മിലുള്ള പിരിമുറുക്കം തുടരുകയാണ്. ഒക്ടോബർ ആറിനാണ് ഫായിസിനെ നീക്കി നദീം അഹമ്മദ് അൻജൂമിനെ നിയമിച്ചതായി ഖമർ ജാവേദ് പ്രസ്താവനയിലൂടെ അറിയിച്ചത്. നദീം ഉടനെ ചുമതലയേൽക്കുമെന്നാണ് വിവരം. എന്നാൽ ഈ തീരുമാനത്തെ ഇമ്രാൻ ഖാൻ എതിർത്തിരുന്നു.
ഐഎസ്ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയ ജനറൽ ഫായിസ് ഹമീദിനെ പാക്കിസ്താൻ പെഷ്വാർ ആർമി കോർപ്സിന്റെ കമാൻഡറായി നിയമിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഇമ്രാൻ ഖാൻ ഇക്കാര്യം അംഗീകരിച്ചിട്ടില്ല.
Comments