ന്യൂഡൽഹി: അതിർത്തിയിലെ ചൈനയുടെ സൈനിക ശേഷി വർദ്ധിക്കുന്നതായി ഇന്ത്യൻ കരസേനയുടെ റിപ്പോർട്ട്. കിഴക്കൻ മേഖലാ കമാൻഡറായ ലെഫ്. ജനറൽ മനോജ് പാണ്ഡെയാണ് ചെറിയതോതിലെങ്കിലും ചൈന സൈനികരെ അതിർത്തിയിൽ എത്തിച്ച് പരിശീലനം നടത്തുന്നതുമായുള്ള സൂചന പുറത്തുവിട്ടത്.
‘ ചൈന നിരന്തരം പരിശീലനം നടത്തുകയാണ്. 13-ാം വട്ട കമാൻഡർ തല ചർച്ചകൾ പരാജയപ്പെട്ട അതേ നിലപാടിലാണ് ഇപ്പോഴും ചൈനയുള്ളത്. കരസേനയുടെ വിവിധ യൂണിറ്റുകളും ആയുധങ്ങളും വാഹനങ്ങളും അതിർത്തിയിൽ ചൈന നിരന്തരം നീക്കുകയാണ്. വലിയ തോതിലല്ലെങ്കിലും ചൈനയുടെ നീക്കം പ്രകടമാണ്. കഴിഞ്ഞ വർഷത്തേക്കാൾ സൈനികരുടെ എണ്ണം അവർ വർദ്ധിപ്പിച്ചിട്ടുണ്ട്. പരിശീലന കാലയളവിലും കൂട്ടിയിരിക്കുന്നു. ശത്രുക്കളുടെ ഏതു നീക്കവും തകർക്കാൻ ഇന്ത്യൻ സൈന്യം തയ്യാറാണ്.’ മനോജ് പാണ്ഡെ അറിയിച്ചു.
അതിർത്തിയിലെ പല മേഖലകളിലും ചൈനയുടെ സൈനികർ സ്ഥിരം പട്രോളിംഗ് വർദ്ധിപ്പിച്ചിരിക്കുകയാണ്. പരിശീലനം നടത്താൻ തയ്യാറാക്കിയിരിക്കുന്ന താൽക്കാലിക ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിച്ചതും ഇന്ത്യൻ സൈന്യം കണ്ടെത്തിയിട്ടുണ്ടെന്നും എല്ലാ മേഖലയിലും തത്തുല്യമായ സൈനിക നീക്കം നടത്തുകയാണെന്നും കിഴക്കൻ മേഖലാ കമാൻഡർ അറിയിച്ചു.
മികച്ച ഡ്രോണുകളാണ് ഇന്ത്യൻ സൈന്യം അതിർത്തിയിൽ ഉപയോഗിക്കുന്നത്. മികച്ച റഡാർ സംവിധാനവും കാര്യക്ഷമമായി ഉപയോഗിക്കുകയാണ്. രാത്രികാല ഉപയോഗത്തിനുള്ള നിരീക്ഷണ ക്യാമറകളും ദൂരദർശിനികളും സൈന്യം ഫലപ്രദമായി ഉപയോഗിക്കു ന്നതിനാലാണ് ചൈനീസ് നീക്കങ്ങൾ അപ്പപ്പോൾ അറിയാൻ സാധിക്കുന്നതെന്നും മനോജ് പാണ്ഡെ അറിയിച്ചു.
Comments