ഗാസിയാബാദ് : മാവിലേക്ക് തുപ്പിക്കൊണ്ട് തന്തൂരി റൊട്ടിയുണ്ടാക്കിയ പാചകക്കാരൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ബീഹാറിലെ കിഷൻഗഞ്ച് സ്വദേശിയായ തമീസുദ്ദീനാണ് ഇവിടെയുള്ള ഒരു ധാബയിൽ ജോലി ചെയ്യുന്നതിനിടെ റൊട്ടികളിൽ തുപ്പിയത്.
പാചകം ചെയ്യുന്നതിനിടെ തന്തൂരി റൊട്ടിയിൽ തുപ്പുന്ന പാചകക്കാരന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത് . ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 269 , 270 എന്നിവ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ ആളുകളിൽ ഒരാളാണ് റൊട്ടി തന്തൂരിയിൽ ഇടുന്നതിന് മുമ്പ് റൊട്ടിയിൽ തുപ്പുന്ന ജോലിക്കാരന്റെ വീഡിയോ പകർത്തി ട്വിറ്ററില്‍ പങ്ക് വച്ചത് . നിരവധി അടുക്കള ജീവനക്കാരും മറ്റും സമീപത്ത് നിൽക്കുനതും ദൃശ്യങ്ങളിലുണ്ട് . കുഴച്ച മാവിൽ ഇയാൾ തുപ്പുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. തന്റെ പ്രവൃത്തി ക്യാമറയിൽ പതിയുന്നത് പോലും ശ്രദ്ധിക്കാതെയായിരുന്നു ഇയാളുടെ പ്രവൃത്തി. ഈ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്കെതിരെ രംഗത്തെത്തിയത്.
ആവശ്യമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെയും സർക്കാർ അധികാരികളെയും ടാഗ് ചെയ്തു നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തതോടെയാണ് അറസ്റ്റ് ഉണ്ടായത്. ഹിന്ദു രക്ഷാ ദളിലെ പ്രവർത്തകരും, നാട്ടുകാരും ഭക്ഷണശാലയിലെത്തി കട അടപ്പിച്ചു. ഉടമ ഷദാബിനും സഹിലിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
Comments