ന്യൂഡൽഹി : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ സമാധാന സംരക്ഷണ സംഘത്തെ അയക്കണമെന്ന് ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ തീവ്ര മുസ്ലീം സംഘടനകളും മതമൗലികവാദികളും നടത്തുന്ന ആക്രമണം നാസികളുടെ ക്രൂരതയ്ക്ക് സമാനമാണെന്ന് വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി ഡോ സുരേന്ദ്ര ജെയിൻ പറഞ്ഞു. ബംഗ്ലാദേശിൽ നടക്കുന്ന ക്രൂരതയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടത്താനാണ് വിഎച്ച്പിയുടെ തീരുമാനം.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഷെയ്ഖ് ഹസീന തയ്യാറാവണം. അവർ തന്റെ കടമ കൃത്യമായിനിർവ്വഹിക്കണം. യുഎന്നും മറ്റ് മനുഷ്യാവകാശ സംഘടനകളും ഇപ്പോൾ നിശ്ചലരായിരിക്കുകയാണ്. ബംഗ്ലാദേശിനെ ഹിന്ദുമുക്ത രാജ്യമാക്കാനാണ് മുസ്ലീം സംഘടനകൾ ശ്രമിക്കുന്നത്. ഇത്തരം ജിഹാദികളെ നിയന്ത്രിക്കുന്നത് പകരം മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ഇന്ത്യയിലുണ്ടാകാതെ നോക്കാനാണ് ഹസീന പറയുന്നത്. ഹസീനയുടെ ഇത്തരം പരാമർശങ്ങൾ മതമൗലികവാദികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ 150 ദുർഗ്ഗാ ക്ഷേത്രത്തിലെ പന്തലുകളും 362 വിഗ്രഹങ്ങളുമാണ് ബംഗ്ലാദേശിൽ തകർക്കപ്പെട്ടിരിക്കുന്നത്. 50 ൽ അധികം ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. ആയിരക്കണക്കിന് ഹിന്ദുക്കളുടെ വീടുകളും കടകളും അക്രമികൾ തകർത്തു. പത്തോളം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയാണ് ചെയ്യുന്നത്.
അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം ആവശ്യമെങ്കിൽ രാജ്യം തയ്യാറാണെന്നും ഐക്യരാഷ്ട്ര സഭ സമാധാന സംരക്ഷണ സേനയെ അയക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
Comments