മുംബൈ: നടിയും മോഡലുമായ ഷെർലിൻ ചോപ്രയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകി ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും. വ്യാജവാർത്തകൾ പ്രചരിപ്പിച്ച് പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന് കാണിച്ചാണ് 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഷെർലിൻ പരസ്യമായി മാപ്പ് പറയണമെന്നും ദമ്പതികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക പീഡനം, വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ആരോപിച്ച് രാജ് കുന്ദ്രയ്ക്കെതിരെ കഴിഞ്ഞ ആഴ്ച ഷെർലിൻ ചോപ്ര പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഷെർലിനെതിരെ ഇരുവരും മാനനഷ്ടക്കേസ് നൽകിയത്.
2019 മാർച്ച് 27ന് രാജ് കുന്ദ്ര തന്റെ വീട്ടിലെത്തിയെന്നും, ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് ഷെർലിന്റെ പരാതിയിൽ ആരോപിക്കുന്നത്. എന്നാൽ ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് ശിൽപ്പ ഷെട്ടിയും രാജ് കുന്ദ്രയും പറഞ്ഞു. തങ്ങളെ അപമാനിക്കാനും പണം തട്ടാനുമുള്ള നീക്കമാണ്. ഷെർലിൻ ചോപ്രയ്ക്കെതിരെ അന്വേഷണം വരുന്നുവെന്ന് കണ്ടാണ് വ്യാജപരാതി നൽകിയത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഷെർലിൻ ചോപ്ര തങ്ങളെ നിരന്തരമായി അപമാനിക്കുകയാണ്. പ്രശസ്തി ലക്ഷ്യമിട്ട് ശിൽപ്പ ഷെട്ടിയുടെ പേര് അനാവശ്യമായി പ്രശ്നത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും ദമ്പതികൾ ആരോപിക്കുന്നു.
Comments