ന്യൂഡൽഹി: പതിറ്റാണ്ടുകളായുള്ള പ്രതീക്ഷയുടേയും കാത്തിരിപ്പിന്റേയും ഫലമാണ് കുശി നഗർ അന്താരാഷ്ട്ര വിമാനത്താവളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീർത്ഥാടനവും ടൂറിസവും വളരുന്നതിന് പുതിയ വിമാനത്താവളം ഉപകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിലൂടെ സാമ്പത്തിക രംഗത്ത് പുത്തൻ ഉണർവ് ലഭിക്കും. തൊഴിലവസരങ്ങൾ കൂടുമെന്നും രാജ്യത്തിന്റെ മുഖഛായതന്നെ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മഹാപരിനിർവാണ സ്തൂപത്തിലെയും ക്ഷേത്രത്തിലെയും പരിപാടികളിൽ പ്രധാനമന്ത്രി സന്നിഹിതനായി. ഉദ്ഘാടനത്തിന്റെ ഭാഗമായി പുരാതന ബുദ്ധ സ്തൂപവുമായി ശ്രീലങ്കയിൽ നിന്നും മന്ത്രി നമൽ രാജപക്സെയും സംഘവും കുശിനഗറിൽ എത്തിയിരുന്നു. 125 അംഗപ്രതിനിധികളുമായി ആദ്യ അന്താരാഷ്ട്ര വിമാനം കുശിനഗർ വിമാനത്താവളത്തിലെത്തിയതോടെ 26 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്.
രാജ്യത്ത് അടുത്ത മൂന്ന് നാല് വർഷങ്ങൾക്കുള്ളിൽ 200ൽ അധികം വിമാനത്താവളങ്ങൾ തുടങ്ങാനാണ് പദ്ധതിയിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കുശി നഗർ വിമാനത്താവളത്തിൽ നിന്നും ഡൽഹി-കുശി നഗർ ഫ്ലൈറ്റുകൾ ഉടൻ ആരംഭിക്കും. ഇക്കാര്യത്തിൽ സ്പെയ്സ് ജെറ്റ് ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് പ്രാദേശിക യാത്രക്കാരേയും ഭക്തരേയും ഒരുപാട് സഹായിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
260 കോടി ചെലവിലാണ് വിമാനത്താവള നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 1995ൽ മായാവതി സർക്കാരിന്റെ കാലത്ത് നിർമ്മാണം ആരംഭിച്ച് പാതിവഴിയിലായ വിമാനത്താവളം യോഗി സർക്കാരാണ് യാഥാർത്ഥ്യമാക്കുന്നത്. ജാപ്പനീസ് സാങ്കേതിക വിദ്യയാണ് വിമാനത്താവള നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ലക്നൗവിനും വാരണാസിയ്ക്കും ശേഷം ഉത്തർപ്രദേശിന് ലഭിക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണിത്.
Comments