ന്യൂഡൽഹി: എയർ ഇന്ത്യയുടെ കൈമാറ്റം വ്യോമയാന മേഖലയ്ക്ക് പുതിയ ഊർജ്ജം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൗകര്യങ്ങൾക്കും സരുക്ഷയ്ക്കും മുൻഗണന നൽകിയാണ് തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വ്യോമയാന മേഖല പ്രൊഫഷണൽ ആയി മുന്നോട്ടുകൊണ്ടു പോകണം എന്നുള്ളത് കൊണ്ടാണ് സ്വകാര്യ വത്കരണ തീരുമാനം കൈക്കൊണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഉത്തർപ്രദേശിലെ കുശി നഗർ അന്തരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കകുയായിരുന്നു അദ്ദേഹം.
വിമാനക്കമ്പനിയുടെ ലേലത്തിൽ ഏറ്റവും ഉയർന്ന തുക നൽകിയത് ടാറ്റ സൺസ് ആണ്. 18,000 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ ഔദ്യോഗിക വിമാനകമ്പനിയായിരുന്ന എയർ ഇന്ത്യ ടാറ്റ സൺസ് സ്വന്തമാക്കിയത്. തുടർച്ചയായ നഷ്ടവും സാമ്പത്തിക ബാദ്ധ്യതയും മൂലമാണ് എയർ ഇന്ത്യയെ കൈവിടാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്. 68 വർഷത്തിന് ശേഷമാണ് എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിൽ എത്തിയത്.
ടാലസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കിയത്. ജെ ആർഡി ടാറ്റ തുടക്കത്തിൽ ടാറ്റ എയർ സർവീസസ് എന്നും പിന്നീട് ടാറ്റ എയർലൈൻസ് എന്നും പേരിട്ട് ആരംഭിച്ച് കമ്പനി 1953 ലാണ് കേന്ദ്ര സർക്കാർ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. ഡിസംബർ 31 ന് അകം കൈമാറ്റ നടപടികൾ പൂർത്തികരിക്കുമെന്നാണ് റിപ്പോർട്ട്.
Comments