സോൾ: ആദ്യത്തെ ആഭ്യന്തര ബഹിരാകാശ റോക്കറ്റായ ‘നൂറി ‘ ദക്ഷിണകൊറിയ വിക്ഷേപിച്ചു. കൊറിയൻ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ II എന്നറിയപ്പെടുന്ന നൂറിയാണ് വിക്ഷേപിച്ചത്. സിയോളിന് തെക്ക് 500 കിലോമീറ്റർ അകലെയുള്ള ഗോഹൂങ്ങിൽ നിന്നായിരുന്നു വീക്ഷേപണം.പ്രസിഡന്റ് മൂൺ ജെ ഇൻ ആണ് ഇക്കാര്യം അറിയിച്ചത്. റോക്കറ്റിന്റെ യാത്ര വിജയകരമായിരുന്നെങ്കിലും ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
നൂറിയ്‌ക്കായി 2 ട്രില്യൺ വോൻ (കൊറിയൻ കറൻസി) രൂപയാണ് ചിലവായത്. അതായത് 1.6 ബില്യൺ ഡോളർ. 200 ടൺ ഭാരവും 47.2 മീറ്റർ നീളവുമുള്ള ആറ് ദ്രാവക ഇന്ധന എൻജിനുകളാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്.എന്നാൽ 2027 ഓടെ നൂറിയുടെ നാല് വിക്ഷേപണങ്ങൾ കൂടി നടത്താൻ ദക്ഷിണ കൊറിയ പദ്ധതിയിടുന്നതായി വിക്ഷേപണത്തിന് മേൽനോട്ടം വഹിക്കുന്ന കൊറിയ എയ്‌റോസ്‌പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
ആയുധ പരീക്ഷണങ്ങളുമായി ഉത്തരകൊറിയ വെല്ലുവിളി ഉയർത്തുന്നതിനിടയിലാണ് ശാസ്ത്ര പരീക്ഷണങ്ങളിൽ ദക്ഷിണ കൊറിയ നിർണായക നേട്ടം കൈവരിച്ച് മാതൃകയായത്. അടുത്തിടെ ഹൈപ്പർസോണിക് ദീർഘദൂര മിസൈൽ പരീക്ഷണങ്ങൾ കഴിഞ്ഞ ആഴ്ചകളിലും ഉത്തര കൊറിയ നടത്തിയിരുന്നു. അന്താരാഷ്‌ട്ര ഉപരോധങ്ങളെപ്പോലും കാറ്റിൽപറത്തിയാണ് പല ആയുധങ്ങളുടെയും പരീക്ഷണം.
സാങ്കേതിക രംഗത്ത് മുൻപിലാണെങ്കിലും ബഹിരാകാശ, ശാസ്ത്ര മേഖലകളിൽ ദക്ഷിണ കൊറിയയ്‌ക്ക് സ്വന്തം കൈയ്യൊപ്പ് പതിപ്പിക്കാനായിട്ടില്ല. 2009 ലും 2010 ലും സ്വന്തമായി റോക്കറ്റ് വിക്ഷേപിക്കാനുളള ശ്രമങ്ങൾ ദക്ഷിണകൊറിയ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. രണ്ടാം ശ്രമത്തിൽ പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. എന്നാൽ 2030 ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശപേടകം അയയ്‌ക്കാനാണ് ദക്ഷിണ കൊറിയ ലക്ഷ്യമിടുന്നത്.
Comments