ന്യൂഡല്‍ഹി:ബംഗ്ലാദേശിലുള്ള ഹിന്ദുക്കൾക്കും ഹിന്ദു സംഘടനകൾക്കും നീതിയും സംരക്ഷണവും ഒരുക്കണമെന്ന ആവശ്യമുന്നയിച്ച് ഇന്ന് ലോകവ്യാപകമായി നടത്തുന്ന സമാധാനപ്രകടനത്തിൽ ഇസ്‌കോൺ വൃന്ദാവനിലെ ഭക്തരും പങ്കെടുക്കും. ജില്ല മജിസ്‌ട്രേറ്റിന്റെ ഓഫീസിന് മുന്നിലേക്കായിരിക്കും പ്രതിഷേധ ജാഥ നടത്തുന്നത്. ഭക്തിവേദാന്ത ഗുരുകുൽ ഇന്റർനാഷണൽ സ്‌കൂളിലെ (ബിജിഐഎസ്) വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കെടുക്കും. ‘ബംഗ്ലാദേശിലെ ഇസ്‌കോൺ ക്ഷേത്രത്തിനും അവിടുത്തെ സഹപ്രവർത്തകർക്കും, ഹിന്ദു വിഭാഗത്തിലുള്ളവർക്കും നേരെ നടന്ന ആക്രമണങ്ങൾ ഞെട്ടിക്കുന്നതും അപലപനീയവുമാണ്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഈ പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നത്. അവർക്ക് ബംഗ്ലാദേശ് സർക്കാർ നീതിയും സുരക്ഷയും ഉറപ്പാക്കണമെന്നും’ ഇസ്‌കോൺ വക്താവ് ബിമൽ കൃഷ്ണ ദാസ പറഞ്ഞു.
ദുർഗാപൂജ ആഘോഷങ്ങൾക്കിടെ മതനിന്ദ ആരോപിച്ച് ഒരു പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ ഇസ്ലാമിക തീവ്രവാദികൾ വ്യാപകമായി ആക്രമണം നടത്തിയത്. രാജ്യത്തെ നിരവധി ക്ഷേത്രങ്ങളും വിഗ്രഹങ്ങളും അക്രമികൾ നശിപ്പിച്ചു. അഞ്ച് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് പരിക്കേറ്റു. ദുർഗാപൂജയോട് അനുബന്ധിച്ച് നിർമ്മിച്ച പൂജാ പന്തലുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഹിന്ദുക്കളുടെ വീടുകളും ഇസ്ലാമിക തീവ്രവാദികൾ അടിച്ച് നശിപ്പിച്ചിരുന്നു.
സംഭവത്തിൽ ദേവീ പന്തലിൽ ഖുറാൻ കൊണ്ടുവച്ച യുവാവിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. 35കാരനായ ഇഖ്ബാൽ ഹുസൈൻ എന്നയാളാണ് പിടിയിലായത്. ഒക്ടോബർ 13ന് ഹുസൈൻ ദുർഗാ ദേവീ പന്തലിൽ കടന്ന് ഖുറാൻ അവിടെ വയ്‌ക്കുന്ന സിസിടവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. രാജ്യത്തെ ഹിന്ദു വിരുദ്ധ കലാപം ആസൂത്രിതമാണെന്ന സൂചനയാണ് ഇതോടെ ലഭിച്ചത്.
Comments