ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 68 ആയി. കനത്ത മഞ്ഞ് വീഴ്‌ച്ചയിലും മഴക്കെടുതിയിലും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ മഞ്ഞു വീഴ്‌ച്ചയിൽ ലംഖാന ചുരത്തിൽ കാണാതായ ആറ് പർവ്വതാരോഹകർക്കായുള്ള തെരച്ചിൽ വ്യോമസേന ഊർജ്ജിതമാക്കി. 17 അംഗ സംഘത്തിൽ 11 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 65ഓളം പേരെ വ്യോമസേന ഇതുവരെ രക്ഷപെടുത്തി. സമുദ്ര നിരപ്പിൽ നിന്നും 4500 അടി ഉയരത്തിലാണ് ചുരം.
മഴയുടെ തീവ്രത കുറഞ്ഞെങ്കിലും സംസ്ഥാനത്ത് മഞ്ഞ് വീഴ്ച ശക്തമാണ്. കുമയൂൺ മേഖലയിൽ മാത്രം 2000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ വ്യക്തമാകുന്നു. ഹിമാലയൻ സംസ്ഥാനങ്ങളിൽ മഞ്ഞ് വീഴ്ച ശക്തമാണ്. വടക്കൻ പശ്ചിമബംഗാൾ മേഖലയായ ഡാർജിലിങ്ങിൽ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മണ്ണിടിച്ചിലാണ് പ്രദേശം നേരിടുന്നത്.
പ്രളയത്തിൽ കാണാതായവരുടെ കണക്ക് ഇനിയും വ്യക്തമല്ല. കേന്ദ്ര-സംസ്ഥാന സേനകളും കേന്ദ്ര ദുരന്ത നിവാരണ സേനയും ചേർന്ന് ഇതുവരെ 3500ൽ അധികം പേരെ രക്ഷപെടുത്തിയിട്ടുണ്ട്. 16,000 പേരെയാണ് അപകട സാദ്ധ്യത കണക്കിലെടുത്ത് ഒഴിപ്പിച്ചത്. മൂന്ന് ദിവസത്തെ കനത്ത മഴയിൽ ഏതാണ് 700 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ വ്യോമനിരീക്ഷണം നടത്തിയിരുന്നു.
Comments