കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുന്നതിനായി അനുവദിച്ച കേന്ദ്രഫണ്ട് വിനിയോഗിക്കുന്നതിൽ കേരളം വീഴ്ച്ച വരുത്തിയെന്ന് വിവരാവകാശ രേഖ. ഗ്രീൻ ഇന്ത്യ പദ്ധതി വഴി 2015-16 മുതൽ 2020-21 വരെ സംസ്ഥാനത്തിന് കേന്ദ്രം നൽകിയത് 25.47 കോടി രൂപയാണ്. എന്നാൽ കേരളം അതിൽ ചെലവാക്കിയത് വെറും 9.88 കോടി രൂപ മാത്രമാണെന്ന് വിവരാവകാശ രേഖയിൽ പറയുന്നു.
വനങ്ങളുടെ ഗുണനിലവാരവും വിസ്തീർണവും വർദ്ധിപ്പിക്കാൻ വേണ്ടി ആരംഭിച്ച പദ്ധതിയാണ് ഗ്രീൻ ഇന്ത്യ മിഷൻ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയ്ക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ഫണ്ട് അനുവദിച്ചത്.
മിസോറാം, സിക്കിം, പഞ്ചാബ്, മണിപ്പൂർ, കർണാടക, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഫണ്ട് പൂർണമായും വിനിയോഗിച്ചു. ബംഗാൾ, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ എന്നീ സംസ്ഥാനങ്ങൾ വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലെന്നും രേഖയിൽ പറയുന്നു. രാജ്യത്ത് കുറഞ്ഞുവരുന്ന വന വിസ്തൃതി വർദ്ധിപ്പിക്കാനാണ് കേന്ദ്രം പദ്ധതി ആവിഷ്കരിച്ചത്.
ജൈവ വൈവിധ്യം, ജലം, ജൈവവസ്തുക്കൾ, കണ്ടൽക്കാടുകൾ, തണ്ണീർത്തടങ്ങൾ, നിർണ്ണായക ആവാസ വ്യവസ്ഥകൾ മുതലായവ സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുടർച്ചയായുള്ള പ്രളയം സംസ്ഥാനത്തിന് വെല്ലുവിളി ഉയർത്തുമ്പോഴാണ് പാരിസ്ഥിതിക വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനുള്ള ഫണ്ട് സംസ്ഥാനം ഫലപ്രദമായി ഉപയോഗിച്ചില്ലെന്ന വിവരം പുറത്തുവരുന്നത്.
Comments