തിരുവനന്തപുരം : പൊതുമുതൽ നശിപ്പിക്കൽ കേസിലെ ആഭ്യന്തര വകുപ്പിന്റെ വിവാദ ഉത്തരവിനെതിരെ ഡിജിപി. സാക്ഷ്യപത്രത്തിന് പണമടച്ച് അപേക്ഷ സമർപ്പിക്കണമെന്ന ഉത്തരവിനെതിരെയാണ് ഡിജിപി രംഗത്തെത്തിയത്. നിയമ വിരുദ്ധമായ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സംസ്ഥാനസർക്കാരിന് കത്തെഴുതി.
പൊതുമുതൽ നശിപ്പിക്കുന്ന കേസുകളിൽ നാശനഷ്ടമുണ്ടാക്കുന്ന തുക കെട്ടിവച്ചാൽ മാത്രമേ പ്രതികൾക്ക് ജാമ്യം ലഭിക്കുകയുളളൂ. ഈ തുക നിർണയിക്കുന്നത് പൊലീസിന്റെ ആവശ്യപ്രകാരം പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ്. ക്രിമിനൽ നിയമചട്ടം- 91 പ്രകാരമാണ് പോലീസ് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകുന്നത്.
ഇനി നോട്ടീസ് നൽകൽ വേണ്ടെന്നും നാശനഷ്ട സർട്ടിഫിക്കറ്റുവേണമെങ്കിൽ പോലീസ് പണടച്ച് പൊതുമരാമത്ത് വകുപ്പിൽ അപേക്ഷ സമർപ്പിക്കണമെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. ഇതിനെതിരെയാണ് ഡിജിപി രംഗത്തെത്തിയത്.
ഓരോ ആക്രമണ കേസു കഴിയുമ്പോഴും ഫീസടച്ച് അപേക്ഷ സമർപ്പിക്കുകയെന്നത് പ്രായോഗികമല്ല. കേസന്വേഷണത്തെ തന്നെ ഇത് പ്രതികൂലമായി ബാധിക്കും. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർ ഇതിൽ അതൃപ്തി അറിയിച്ചു. ക്രിമിനൽ ചട്ട പ്രകാരം വിവരങ്ങൾ ശേഖരിക്കാൻ പോലീസിന് അധികാരമുള്ളപ്പോൾ ആഭ്യന്തരവകുപ്പിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണ് അതിനാൽ ഉത്തരവ് പിൻലിക്കണമെന്ന് ഡിജിപി കത്തിൽ ആവശ്യപ്പെട്ടു.
Comments