ഇസ്ലാമാബാദ്: താലിബാനിന്റെ ഭരണത്തിലുളള അഫ്ഗാനിസ്ഥാനിൽ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പാകിസ്താൻ തള്ളി. അഫ്ഗാനിസ്ഥാനെതിരെ സൈനിക, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ നടത്താൻ ഇരു രാജ്യങ്ങളും തമ്മിൽ കരാറിൽ എർപ്പെടുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കരാറിനെ കുറിച്ചുളള റിപ്പോർട്ടുകൾ പാകിസ്ഥാൻ തളളിയത്. ‘അത്തരമൊരു ധാരണ നിലവിലില്ല.’ എന്നും പാക് വിദേശകാര്യവകുപ്പ് ഓഫീസ് അറിയിച്ചു.
പാക്കിസ്താനുമായി യുഎസും പ്രാദേശിക സുരക്ഷയിലും തീവ്രവാദത്തിനെതിരെയും ദീർഘകാല സഹകരണം പുലർത്തുന്നുണ്ട്. ഇരുവിഭാഗങ്ങളും നിരന്തര കൂടിയാലോചനകളിൽ ഏർപ്പെടുന്നതായും കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗപ്പെടുത്തുന്നതിന് പാക്കിസ്താനുമായി യുഎസ് കരാറിലേർപ്പെട്ടിരിക്കുകയാണെന്ന് യുഎസ് കോൺഗ്രസ് അംഗങ്ങളുമായി നടത്തിയ രഹസ്യ അന്വേഷണത്തിന്റെ ഭാഗമായുളള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. യുഎസ് സൈന്യത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ പാകിസ്താൻ അനുമതി നൽകി എന്ന റിപ്പോർട്ടുകളിൽ വിശദീകരണം നൽകാൻ പാകിസ്ഥാൻ പ്രതിപക്ഷ പാർട്ടികളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാനും തങ്ങളുടെ പ്രദേശം ഉപയോഗിക്കാനും അനുവദിക്കില്ലെന്നും ഇമ്രാൻ ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ വാർത്തകളെക്കുറിച്ച് സർക്കാർ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിദേശകാര്യമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
Comments