ന്യൂഡൽഹി: ഡൽഹിയിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ പോലീസ് പിടികൂടി. സംഭവം നടന്ന് 36 മണിക്കൂറിനുള്ളിലാണ് 20 കാരൻ പോലീസിന്റെ പിടിയിലാകുന്നത്. നൂറിലധികം സിസിടിവികൾ പരിശോധിച്ചതിൽ നിന്നും ലഭിച്ച പ്രതിയുടെ ചിത്രമാണ് അന്വേഷണം വേഗത്തിലാക്കിയത്. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞ് റാം മനോഹർ ലോഹിയ ആശുപത്രിയിൽ ചികിത്സയിലാണ്.
രഘുബീർ നഗർ സ്വദേശിയായ സൂരജിനെയാണ് പോലീസ് പിടികൂടിയത്. പോക്‌സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു തുമ്പ് പോലും ലഭ്യമാകാതിരുന്ന കേസായിരുന്നു ഇതെന്ന് അന്വേഷണ സംഘം പറഞ്ഞു. കുട്ടിയുമായി ബന്ധമുള്ളവരാരും കേസിൽ ഉൾപ്പെടാതിരുന്നതും സൂരജ് പ്രദേശവാസി അല്ലാത്തതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. പ്രതിയെ തിരിച്ചറിയാൻ സാധിക്കുന്ന ഫോൺ നമ്പറോ, തൊഴിലോ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. വീടിന് സമീപമുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ യുവാവ് ആളൊഴിഞ്ഞ സ്ഥലത്തേയ്‌ക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ശേഷം കുഞ്ഞിനെ വീട്ടിൽ തിരിച്ചെത്തിയ്‌ക്കുകയും ചെയ്തു. രക്തം വാർന്ന നിലയിലാണ് കുഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതെന്ന് മാതാപിതാക്കൾ പറയുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവരുന്നത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.
Comments