ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ യാത്രയിൽ നിർത്തിവെച്ച കാറ്ററിംഗ് സർവീസും മറ്റ് സേവനങ്ങളും പുനരാരംഭിക്കാൻ ഒരുങ്ങി ഐആർസിടിസി. കൊറോണ ആദ്യഘട്ട വ്യാപനത്തിന്റെ തുടക്കത്തിലാണ് ഈ സേവനങ്ങൾ ഐആർസിടിസി നിർത്തിവെച്ചത്.
യാത്രക്കാർക്കുള്ള സേവനങ്ങൾ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തയാഴ്ച ഉന്നതതലയോഗം ചേരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിനിനുള്ളിലെ കാറ്ററിംഗ് സർവീസ്, എസി യാത്രക്കാർക്ക് പുതപ്പും, ബെഡ്റോളും നൽകി വന്നിരുന്നത് സംബന്ധിച്ച വിഷയങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും. കൊറോണ വ്യാപനത്തിന് മുൻപ് യാത്രക്കാർക്ക് നൽകിയിരുന്ന സേവനങ്ങൾ പൂർണമായും പുനരാരംഭിക്കാനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.
കൊറോണ വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് ട്രെയിനിനുള്ളിലെ കാറ്ററിംഗ് സർവീസ് ഉൾപ്പെടെ ഐആർസിടിസി നിർത്തിവെച്ചത്. അതിനുശേഷം ഓഗസ്റ്റിൽ ഇ-കാറ്ററിംഗ് സർവീസ് ഐആർസിടിസി പുനരാരംഭിച്ചിരുന്നു. നിലവിൽ ട്രെയിൻ സർവീസ് പൂർണമായും പുനരാരംഭിച്ചിട്ടുണ്ട്. കൊറോണ വ്യാപനം കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതായി റെയിൽവേ അറിയിച്ചു.
Comments