തിരുവനന്തപുരം : സംസ്ഥാനത്ത് കലാലയങ്ങൾ പൂർണ്ണമായും തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ കൊറോണ മാനദണ്ഡങ്ങൾ കർശനമായും പാലിക്കണമെന്ന നിർദ്ദേശവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. കൊറോണ ഉണ്ടാക്കിയ നീണ്ട ഇടവേളയ്‌ക്കുശേഷം സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളടക്കമുള്ള കലാലയങ്ങൾ പൂർണ്ണമായും തുറന്നു പ്രവർത്തിച്ചുതുടങ്ങുകയാണ്. ഈ സാഹചര്യത്തിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ജാഗ്രത ഉണ്ടാകണമെന്ന് ആർ ബിന്ദു പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
കൊറോണ മാനദണ്ഡങ്ങൾ കർശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. കഴിഞ്ഞ ആഴ്ച തുറക്കാനിരുന്ന ക്ലാസുകൾ തീവ്രമഴ കാരണമാണ് മാറ്റിവെച്ചത്. തീവ്രമഴയുടെ അന്തരീക്ഷം ചിലയിടത്തെങ്കിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. രണ്ടും കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. സമയക്രമത്തിന്റെ കാര്യത്തിലും ഷിഫ്റ്റുകളുടെ കാര്യത്തിലും നിർദ്ദേശങ്ങൾ നൽകിയിരുന്നു. കൊറോണ പ്രോട്ടോക്കോൾ ലംഘിക്കപ്പെടാത്തവിധം സൗകര്യപ്രദമായ തീരുമാനം അതാത് സ്ഥാപനങ്ങൾക്കെടുക്കാം. എന്നാൽ, വാക്സിനേഷൻ സംബന്ധിച്ച് സർക്കാർ നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ ഒരു കാരണവശാലും വിട്ടുവീഴ്ച വരുത്തരുതെന്നും വിദ്യാഭ്യാസ മന്ത്രി പഞ്ഞു.
കൊറോണ ജാഗ്രതാസമിതികളുടെ മേൽനോട്ടത്തിൽ സ്ഥാപനമേധാവികൾ ഇത് ഉറപ്പാക്കണം. ആവശ്യാനുസരണം ഹാൻഡ് വാഷ്, സാനിറ്റൈസർ, മുഖാവരണങ്ങൾ, തെർമൽ സ്‌കാനറുകൾ എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തണം. പതിനെട്ട് വയസ്സ് തികയാത്തതുകൊണ്ട് വാക്സിനെടുക്കാൻ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്സിനെടുത്ത് രണ്ടാംഡോസിന് സമയമാകാത്തവരെയും ക്ലാസിൽ പ്രവേശിപ്പിക്കണം. അതേസമയം, ഇവരുടെ വീടുകളിലെ പതിനെട്ട് തികഞ്ഞവരെല്ലാം ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
വിമുഖതമൂലം വാക്സിനെടുക്കാത്ത സ്ഥിതി അദ്ധ്യാപകരും വിദ്യാർത്ഥികളും ഉണ്ടാക്കാൻ പാടില്ല. എന്തെങ്കിലും രോഗമുള്ളവരും, ഭിന്നശേഷിക്കാരും ആദ്യ രണ്ടാഴ്ച ക്യാമ്പസുകളിൽ വരേണ്ട ആവശ്യമില്ല. ഉന്നത വിദ്യാഭ്യാസമേഖലയിൽ സമഗ്രമായ അഴിച്ചുപണികൾക്കാണ് തുടക്കമിടുന്നത്. ക്യാമ്പസ് സംവാദങ്ങൾ കൊണ്ട് അവ സമഗ്രമാക്കാൻ വിദ്യാർത്ഥികളടക്കമുള്ള അക്കാദമിക് സമൂഹത്തിന്റെ ധൈഷണികമായ പങ്കാളിത്തം അനിവാര്യമാണ്. ഏവർക്കും അതിനു വഴിയൊരുക്കുന്ന, ഏറ്റവും നല്ലതും സമാധാനമുള്ളതുമായ അക്കാദമിക് വർഷം നേരുന്നുവെന്നും ആർ ബിന്ദു കുറിച്ചു.
Comments