തിരുവനന്തപുരം : പൂഞ്ചിൽ വീരമൃത്യു വരിച്ച കൊട്ടാരക്കര സ്വദേശി എച്ച് . വൈശാഖിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് അവഗണനയെന്ന് പരാതി ഉയരുന്നു. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വൈശാഖിന്റെ കുടുംബത്തെ കാണാനോ ആശ്വസിപ്പിക്കാനോ മുഖ്യമന്ത്രി എത്തിയില്ല എന്നതാണ് പരാതിക്ക് കാരണമാകുന്നത്.
ഡൽഹിയിൽ ട്രെയിനിലെ വാക്കു തർക്കത്തിനിടെ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തെ കാണാൻ ഡൽഹിയിൽ പോയ മുഖ്യമന്ത്രി കുടുംബത്തെ ആശ്വസിപ്പിക്കുകയും സഹായധനം കൈമാറുകയും ചെയ്തിരുന്നു. എന്നാൽ മലയാളിയായ സൈനികന്റെ വീട്ടിലെത്താൻ ഇതുവരെ മുഖ്യമന്ത്രിക്ക് സമയമുണ്ടായില്ല എന്നതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്.
മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരമേറ്റതിനു ശേഷം ഇതുവരെ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബത്തിന് സഹായധനമോ , ആശ്രിതർക്ക് ജോലിയോ ലഭിച്ചിട്ടില്ല എന്നും ആരോപണം ഉയരുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾ ധീരജവാന്മാരുടെ കുടുംബത്തിനു നൽകേണ്ട ആനുകൂല്യങ്ങളെല്ലാം ഇതിനോടകം നൽകിക്കഴിഞ്ഞു. എന്നാൽ സംസ്ഥാന സർക്കാരിൽ നിന്ന് ധീര ജവാന്മാരുടെ കുടുംബത്തിന് അവഗണന നേരിടേണ്ടി വരുന്നുവെന്നാണ് ആരോപണം.
അതിനിടെ വീരമൃത്യു വരിച്ചവരുടെ കുടുംബത്തിന് സഹായധനം നൽകണമെന്നും ആശ്രിതർക്ക് ജോലി നൽകണമെന്നും ആവശ്യപ്പെട്ട് സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റി മുഖ്യമന്ത്രിയെ കണ്ടിരുന്നു. അനുഭാവപൂർവ്വം പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് സൊസൈറ്റി ഭാരവാഹികൾ വ്യക്തമാക്കി.
Comments