ശ്രീനഗർ : ജമ്മു കശ്മീരിലെ ജനങ്ങളോട് സംസാരിക്കാൻ തനിക്ക് സുരക്ഷാ കവചം ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രസംഗ പീഠത്തിലെ ബുള്ളറ്റ് പ്രൂഫ് ഷീൽഡ് അദ്ദേഹം അഴിച്ച് മാറ്റിച്ചു. കശ്മീർ സന്ദർശനത്തിന്റെ മൂന്നാം ദിവസം ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷണൽ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപായിരുന്നു സംഭവം.
ജനങ്ങളോട് സംസാരിക്കാൻ പ്രസംഗ പീഠത്തിന് മുന്നിലേക്ക് പോകുമ്പോഴാണ് അമിത് ഷാ അത് ശ്രദ്ധിച്ചത്. കശ്മീരിൽ ഭീകരാന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര മന്ത്രിയ്ക്ക് പ്രത്യേക സുരക്ഷ ഒരുക്കാൻ വേണ്ടിയാണ് സുരക്ഷാ കവചം സജ്ജീകരിച്ചിരുന്നത്. എന്നാൽ ജനങ്ങളോട് സംസാരിക്കാൻ തനിക്കത് ആവശ്യമില്ലെന്ന് അമിത് ഷാ പറഞ്ഞു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് ബുള്ളറ്റ് പ്രൂഫ് ഷീൽഡ് മാറ്റിവെച്ചു.
गृह मंत्री @AmitShah ने श्रीनगर की जनसभा में मंच पर पहुँचते ही सबसे पहले bullet proof शीशा हटवाया। @manojsinha_ pic.twitter.com/iM6eLjdI6s
— Anand Prakash Pandey (@anandprakash7) October 25, 2021
കശ്മീരിലെ ജനങ്ങളോട് തുറന്ന് സംസാരിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് അമിത് ഷാ പറഞ്ഞു. അതിന് ബുള്ളറ്റ് പ്രൂഫ് ഷീൽഡിന്റേയോ സുരക്ഷയുടേയോ ആവശ്യമില്ല. പാകിസ്താനുമായി ചർച്ച നടത്തണമെന്നാണ് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെടുന്നത്. എന്നാൽ തനിക്ക് സംസാരിക്കേണ്ടത് കശ്മീരിലെ യുവാക്കളോടാണെന്ന് അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിനെയും ലഡാക്കിനേയും വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പ്രദേശത്തിന് അമിതാധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്. 2024 ഓടെ ഇതിന്റെ ഫലം കാണാൻ സാധിക്കും. വിഘടനവാദികളുമായും ഇസ്ലാമാബാദുമായി ചർച്ച നടത്താൻ ആവശ്യപ്പെടുന്നവർ പാക് അധീന കശ്മീരിൽ എന്താണ് നടക്കുന്നത് എന്ന് കൂടി മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക് അധീന കശ്മീരിലെയും കശ്മീരിലെയും സ്ഥിതിഗതികൾ വളരെയധികം വ്യത്യസ്തമാണ്. അവർക്ക് വൈദ്യതിയോ, റോഡ് സൗകര്യങ്ങളോ ആരോഗ്യ പദ്ധതികളോ, ശൗചാലയമോ ഇല്ല. എന്നാൽ ഏതൊരു ഇന്ത്യക്കാരനും ലഭിക്കുന്ന സൗകര്യങ്ങൾ കശ്മീരിലെ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. നേരത്തെ 500 പേർക്ക് ഡോക്ടറാകാൻ സാധിച്ചിരുന്നെങ്കിൽ പുതിയ മെഡിക്കൽ കോളേജിലൂടെ 2000 ത്തോളം യുവാക്കൾക്ക് ആരോഗ്യമേഖലയിലേക്ക് കടക്കാൻ സാധിക്കും. ഇനി മെഡിസിൻ പഠിക്കാനായി ആരും പാകിസ്താനിലേക്ക് പോകേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments