ന്യൂഡൽഹി ; കേന്ദ്രമന്ത്രി വി മുരളീധരന്റെ സമയോചിതമായ ഇടപെടലിലൂടെ മടക്കി കിട്ടിയത് ജാമിയ മിലിയ ഇസ്ലാമിയ കോളേജിലെ മലയാളി വിദ്യാർത്ഥി ജുനൈദിന്റെ വിലപ്പെട്ട ജീവനാണ് . തലച്ചോറിനെ ബാധിക്കുന്ന ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് ജുനൈദിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
പ്രാഥമിക ചികിത്സയ്ക്ക് ശേഷം , ജുനൈദിനെ ഐസിയുവിലേയ്ക്ക് മാറ്റാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് . സിടി, എംആർഐ, രക്തപരിശോധന തുടങ്ങി നിരവധി പരിശോധനകളും നടത്താൻ നിർദേശിച്ചു . മുന്‍കൂറായി 60,000 രൂപ അടച്ചെങ്കില്‍ മാത്രമേ ഈ ടെസ്റ്റുകള്‍ നടത്താനാകൂ എന്നും ആശുപത്രി അധികൃതര്‍ സുഹൃത്തുക്കളോട് പറഞ്ഞു .
വിവരം സുഹൃത്തുക്കൾ ജുനൈദിന്റെ പിതാവ് ഷാജിയെ അറിയിച്ചു . കേരളത്തിൽ നിന്നും കുടുംബവും ഡൽഹിയിലെത്തി ആശുപത്രി അധികൃതരോട് തങ്ങളുടെ നിർധന കുടുംബത്തിന്റെ അവസ്ഥ അറിയിച്ചെങ്കിലും ആശുപത്രി അധികൃതര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. പ്രതിസന്ധി ഓരോ നിമിഷവും വളർന്നു വന്നു.
ഇതിനിടയിലാണ് സുഹൃത്തുക്കളും,കുടുംബവും ചേർന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരനെ ബന്ധപ്പെടുന്നത്. അപ്പോഴേയ്ക്കും ജുനൈദിന്റെ അവസ്ഥ വഷളായി . പ്ലേറ്റ്ലെറ്റ് എണ്ണം ക്രമാതീതമായി കുറഞ്ഞു . ഈ അവസരത്തിലാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത് .
കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും സഹായത്തോടെ ജുനൈദിനെ എയിംസിൽ പ്രവേശിപ്പിച്ചു. എയിംസിലെ ചികിത്സയിലൂടെ ജുനൈദ് ഇപ്പോൾ ജീവിതത്തിലേയ്ക്ക് തിരികെ വരികയാണ് . മകന്റെ ജീവൻ തിരികെ പിടിക്കാൻ സഹായിച്ച മന്ത്രിയ്ക്ക് നന്ദി പറയുകയാണ് ജുനൈദിന്റെ കുടുംബം.
Comments