ബീജിംഗ്: ഒരു ഇടവേളയ്ക്ക് ശേഷം ചൈനയിൽ വീണ്ടും കൊറോണ വ്യാപനം ശക്തമാകുന്നു. വടക്കൻ ചൈനയിലെ ചില മേഖലകളിലാണ് അധികൃതർ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. മേഖലയിൽ വലിയ തോതിൽ കൊറോണ വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ചൈനയിൽ റിപ്പോർട്ട് ചെയ്ത കൊറോണയുടെ മൂന്നിലൊന്നും ഇവിടെ നിന്നാണ്. മംഗോളിയയോട് അതിർത്തി പങ്കിടുന്ന മേഖലകളാണിത്.
എജിൻ ബാനറിലെ 35,700ഓളം താമസക്കാരോട് വീടുകളിൽ തന്നെ തുടരണമെന്നും, പുറത്തിറങ്ങരുതെന്നുമാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. എറൻഹോട്ട് നഗരത്തിലും സമാനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ സിവിൽ, ക്രിമിനൽ നിയമ പ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. എജിൻ ബാനറിലെ കൊറോണ വ്യാപനം കൂടിയതാടെ പ്രദേശത്തെ ഹെൽത്ത് കമ്മീഷണർ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജീവനക്കാർ അവരുടെ ജോലികൾ കൃത്യമായി ചെയ്തില്ലെന്നും, അതിനാലാണ് കൊറോണ രോഗികൾ വർദ്ധിച്ചതെന്നും ആരോപിച്ചാണ് നീക്കം.
കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് 11 പ്രവിശ്യകളിൽ കൊറോണ വൈറസ് വ്യാപനം വർദ്ധിച്ചതായി ചൈനയിലെ ദേശീയ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. കൂടുതൽ കേസുകൾ തടയുന്നതിന്റെ ഭാഗമായി ബീജിംഗ്, ഗൻസു, നിംഗ്സിയ, ഗുയിസൗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പലയിടത്തും ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ഈ വർഷം ഇത് മൂന്നാം തവണയാണ് കൊറോണ വ്യാപനത്തെ തുടർന്ന് ചൈനയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
Comments