ഇറ്റാനഗർ: വടക്കുകിഴക്കൻ മേഖല ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന മികച്ച റോഡുകളുടെ ശൃംഖലയാൽ സജ്ജമാകുന്നു. അതിർത്തി യിലെ സൈനിക റോഡുകൾക്കൊപ്പം ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ദേശീയപാതകളെ ബന്ധിപ്പിക്കുന്ന റോഡുകളും നീളുകയാണ്.
ഇറ്റാനഗറിലെ അണ്ടർപാസും നിർമ്മാണം അതിവേഗം പുരോഗമിക്കുന്ന സേലാ തുരങ്കവും വികസനത്തിന്റെ മികച്ച ഉദാഹരണമായി മാറുകയാണ്. ബോർഡർ റോഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടക്കുന്നത് സമാനതകളില്ലാത്ത നിർമ്മാണ പ്രവർത്തനമെന്നാണ് വിലയിരുത്തൽ.
ഇറ്റാനഗറിലെ ദേശീയ പാത-415ലെ ബാങ്ക് തിനാലിയിലെ അണ്ടർപാസ് മികവിന്റെ ഉദാഹരണമാണ്. ഇന്ത്യയിലെ ഏത് മഹാനഗരത്തിലേയും സൗകര്യ ത്തോട് കിടപിടിക്കുന്നതാണ് ബാങ്ക് തിനാലി അണ്ടർപാസ്. നഗരത്തിലെ തിരക്കുകളെ ബാധിക്കാതെ പൊതുഗതാഗതം വഴിതിരിച്ചുവിടാൻ പാകത്തിനാണ് അണ്ടർ പാസ്സ് നിർമ്മിച്ചത്.
സേലാ തുരങ്കമാണ് അരുണാചലിലെ മറ്റൊരു വിസ്മയമായി മാറുന്നത്. ജമ്മുകശ്മീരിലെ അടൽ തുരങ്കം പോലെ വടക്കുകിഴക്കൻ മേഖലയുടെ രാജ്യരക്ഷയുടെ ഹൃദയ ധമനിയെന്ന വിശേഷമാണ് സൈനികർ സേലാ തുരങ്കത്തിന് നൽകുന്നത്. റെക്കോഡ് വേഗത്തിലാണ് തുരങ്കം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. 13,800 അടി ഉയരത്തിൽ 317 കിലോമീറ്റർ ദൈർഘ്യം വരുന്ന ബലിപാറ- ചാർദ്വാർ-തവാംഗ് റോഡിലാണ് 980 മീറ്റർ ആകെ നീളത്തിൽ കരിമ്പാറ തുരന്നുള്ള തുരങ്ക നിർമ്മാണം നടക്കുന്നത്.
700 മീറ്ററോളം പൂർത്തിയായത് രണ്ട് വർഷത്തിന് താഴെ മാത്രം സമയമെടുത്താണെന്നതും ഇന്ത്യൻ സൈന്യത്തിന്റെ സാങ്കേതിക മികവിനുള്ള തെളിവാണ്. ഒന്നരകിലോമീറ്ററിലെ തുരങ്കം പൂർത്തിയായാൽ ദേശീയ പാതയിൽ 13000 അടി ഉയരത്തിലൂടെ കടന്നുപോകുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമാണ് യാഥാർത്ഥ്യമാവുക.
2019ൽ പ്രധാനമന്ത്രി തറക്കല്ലിട്ട് പദ്ധതിയുടെ പ്രധാന തുരങ്ക പാത തുറക്കുന്നതിനായുള്ള നിയന്ത്രിത സ്ഫോടനം നടന്നുകഴിഞ്ഞു. തുരങ്കം പൂർത്തിയാകുന്നതോടെ ഏതുകാലാവസ്ഥയിലും ദേശീയ പാതയിലൂടെയുള്ള ഗതാഗതം സുഗമാകുമെന്നതാണ് പ്രത്യേകത. അതിർത്തിമേഖലയിലേക്ക് സൈനികർക്ക് എത്താനാകുമെന്നതുപോലെ മലയോര നിവാസികൾക്ക് നഗരങ്ങളിലേക്ക് എത്താൻ അനുബന്ധ റോഡുകളുടെ പണികളും നടക്കുകയാണ്.
Comments